കൂട്ടക്കൊലയ്ക്ക് പിന്നില്‍ അഞ്ചുപേര്‍? 85 കിലോ തൂക്കമുള്ള കൃഷ്ണന്‍ ദിവസേന രണ്ട് ലിറ്റര്‍ ആട്ടിന്‍പാലും മൂന്ന് മുട്ടയും കഴിച്ചിരിന്നു; പൂജയ്ക്ക് പോകുന്ന ഇടങ്ങളില്‍ പ്രത്യേകം മദ്യവും ഇറച്ചിയും

വണ്ണപ്പുറം: കമ്പകക്കാനത്ത് ഒരു കുടുംബത്തെ നാലു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥന്‍ കൃഷ്ണനെ ഒരാള്‍ക്ക് ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് പോലീസ് വിലയിരുത്തല്‍. ഉദ്ദേശം 85-95 കിലോത്തൂക്കമുള്ള കൃഷ്ണനെയും കുടുംബത്തെയും മിനിമം അഞ്ചു പേരെങ്കിലും ചേര്‍ന്നായിരിക്കണം കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.

ആരോഗ്യ പരിപാലനത്തില്‍ അതിയായി ശ്രദ്ധിച്ചിരുന്ന കൃഷ്ണന്‍ ദിവസേനെ രണ്ടു ലിറ്റര്‍ ആട്ടിന്‍പാലും മൂന്നു മുട്ടയും കഴിച്ചിരുന്നതായും പൂജയ്ക്ക് പോകുന്ന ഇടങ്ങളില്‍ പ്രത്യേകം പറഞ്ഞ് മദ്യവും മാംസവും നിര്‍ബ്ബന്ധമാക്കിയിരുന്നെന്നുമാണ് സഹോദരങ്ങള്‍ പറയുന്നത്. കാല്‍പ്പാദം നിലത്തു മുട്ടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെരിപ്പിട്ടു വീടുകളില്‍ കയറിയിരുന്ന ഇയാള്‍ പായവിരിച്ച് അതിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. സ്ഥിരമായി ഒരു കഠാര കൊണ്ടു നടന്നിരുന്നു. നെല്ല് ഉപയോഗിക്കപ്പെടുന്ന പൂജകളില്‍ ഈ കഠാര ഉപയോഗിച്ചാണ് നെല്ല് വകഞ്ഞുമാറ്റിയിരുന്നത്. കവര്‍ച്ചയ്ക്കിടെയല്ല കൊലപാതകമെന്ന് പോലീസ് പറയുന്നു. അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കുടുംബത്തെ അടുത്തറിയാവുന്നവര്‍ തന്നെയാകും കൊലപാതകികളെന്നാണ് കണക്കുകൂട്ടുന്നത്.

പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ വന്‍ തട്ടിപ്പ് നടത്തിയിരുന്ന കൃഷ്ണന്‍ മന്ത്രവാദത്തിന്റെ മറവിലും സാമ്പത്തിക തട്ടിപ്പ് ഉണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഇതാണു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചെന്ന നിഗമനത്തിനു കാരണം. വസ്തു ഇടപാടും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത പരിചയക്കാരായ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. കൃഷ്ണന്റെ മൊെബെല്‍ ഫോണിലേക്ക് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിളിച്ച ആറ് ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ കസ്റ്റഡിയിലായത്. ഒരാള്‍ നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയും മറ്റെയാള്‍ തൊടുപുഴ സ്വദേശിയുമാണ്.

കസ്റ്റഡിയിലുള്ളവര്‍ ആഭിചാരക്രിയയ്ക്കായി കൃഷ്ണനെ സമീപിച്ചവരാണെന്നാണു സൂചന. ഇടുക്കി എ.ആര്‍. ക്യാമ്പില്‍ ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവരില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ആറു സംഘങ്ങളാണ് അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഒരു സംഘം തമിഴ്നാട്ടിലേക്കു തിരിച്ചു. മൂന്നാര്‍, തൊടുപുഴ സ്റ്റേഷനുകളിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, നിലവിലുള്ള അന്വേഷണസംഘത്തില്‍നിന്നുള്ള ഒരു എസ്.ഐ, തൊടുപുഴ ഡിവൈ.എസ്.പി. എന്നിവരാണ് തമിഴ്നാട്ടിലേക്കു തിരിച്ച സംഘത്തിലുള്ളത്. ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും തെരച്ചില്‍ നടത്തും. 25 പേരെ ഇന്നലെ ചോദ്യം ചെയ്തു. ആകെ 120 പേരെ ചോദ്യംചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular