ഹനാന്‍… ധൈര്യപൂര്‍വ്വം മുന്നോട്ട് പോകുക… കേരളം മുഴുവന്‍ ഹനാനെ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ജീവിതത്തോട് പടപൊരുതുന്ന ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.

സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകും.

സോഷ്യല്‍ മീഡിയകളിലെ പ്രചാരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സോഷ്യല്‍ മീഡിയകളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി അശാസ്യമല്ല. സത്യം അറിയാതെ പല പ്രചാരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രചാരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.- പിണറായി വ്യക്തമാക്കി.

അതേസമയം ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സൈബര്‍ പോരാട്ടം നയിച്ചവര്‍ക്കെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. ഹനാന്‍ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്ന് കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫെന്‍ പറഞ്ഞു. നാളെ കൊച്ചിയിലെത്തി പെണ്‍കുട്ടിയെ നേരിട്ട് കാണുമെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നയിച്ച യുവാവ് ഫെയ്‌സ്ബുക്കില്‍ നിന്നു പോസ്റ്റുകള്‍ മുക്കി. വയനാട് സ്വദേശി നൂറുദീന്‍ ഷേക്കാണ് വ്യാജ സൈബര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം തമ്മനത്ത് എത്തി ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയപ്പോള്‍ മുതല്‍ ഇയാള്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഈ ദൃശ്യങ്ങള്‍ ലൈവ് ചെയ്തിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനാന്‍ അഭിനയിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മുതല്‍ രാത്രി പതിനൊന്നു വരെ ഏട്ടിലധികം ഫെയ്‌സ്ബുക്ക് ലൈവുകളാണ് ഇയാള്‍ നടത്തിയത്. എല്ലാ ലൈവും ഹനാനെ കുറ്റപ്പെടുത്തി കൊണ്ടുള്ളതായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹനാനെതിരെ രംഗത്ത് വന്നത്. ഈ ലൈവുകള്‍ ഗ്രൂപ്പുകളില്‍ കൊണ്ടു പോയിട്ടും ഇയാള്‍ പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയും ഇയാള്‍ ഹനാനും സംവിധായകന്‍ അരുണ്‍ ഗോപിക്കെതിരെയും ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ഹനാന്റെ ജീവിതകഥ മാധ്യമങ്ങള്‍ പുറത്ത് എത്തിച്ചതോടെ ഇയാള്‍ പോസ്റ്റുകള്‍ മുക്കുകയായിരുന്നു. ഹനാനെതിരെ വ്യാജ പ്രചാരണം നയിച്ച ആള്‍ക്കെതിരെ പൊലീസ് നിരീക്ഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ലൈവുകള്‍ എല്ലാം ഡിലീറ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular