ജി.എന്‍.പി.സി വനിത അഡ്മിന് മുന്‍കൂര്‍ ജാമ്യം; പ്രധാന അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിന്റെ ഭാര്യയുമായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ജി.എന്‍.പി.സി കൂട്ടായ്മക്കെതിരെ കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊതുസ്ഥലത്ത് മദ്യപിച്ചതിനെതിരായ കേരള അബ്കാരി നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഗ്രൂപ്പ് ആരംഭിച്ചയാളും മുഖ്യ അഡ്മിനുമായ അജിത് കുമാര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. ഇയാളുടെ ഭാര്യയാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച വിനിത. ഗ്രൂപ്പിന്റെ മറ്റ് അഡ്മിന്‍മാരായ 36 പേരും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടരുന്നു. നിലവില്‍ 20 ലക്ഷം പേര്‍ ജി.എന്‍.പി.സി ഗ്രൂപ്പിലുണ്ട്. നേരത്തെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും പോലീസും ഫെയ്സ്ബുക്കിനെ സമീപിച്ചിരുന്നുവെങ്കിലും നീക്കം പരാജയപ്പെട്ടു. തങ്ങളുടെ പോളിസി ഗൈഡ്ലൈന്‍സ് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ ഫെയ്സ്ബുക്ക് വിസമ്മതിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular