ബിഷപ്പിനെതിരായ പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം, കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ല: വിമര്‍ശനവുമായി ഫാ.പോള്‍ തേലക്കാട്ട്

കൊച്ചി : ബിഷപ്പിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വക്താവ് ഡോ. പോള്‍ തേലക്കാട്ട്. ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിച്ച് സന്യാസിനി പരാതി നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്നത് ദുഃഖകരമാണ്. സന്യാസിനിയുടെ പരാതിയില്‍ സത്യസന്ധമായി പ്രശ്നം പരിഹരിക്കണം.

ബിഷപ്പിന്റെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കാണ് പരാതി നല്‍കേണ്ടതെന്ന് കരുതുന്നില്ല. കര്‍ദിനാളിന് പരാതി ലഭിച്ചിരുന്നോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. പരാതി നല്‍കേണ്ടിയിരുന്നത് വത്തിക്കാനിലെ ഇന്ത്യന്‍ പ്രതിനിധിക്കാണെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസംവിധാനത്തിന് മുന്നില്‍ പരാതി എത്തിക്കണം. കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ലെന്നും പോള്‍ തേലക്കാട്ട് വ്യക്തമാക്കി.

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അച്ചടക്കവും ആത്മനിയന്ത്രണവും മര്യാദയും പാലിക്കണം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. വൈദികന്‍ വിളക്കാകേണ്ടതാണ്. എന്നാല്‍ വിളക്ക് അണഞ്ഞ് പോകുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. മാന്യമായി ജീവിക്കുന്ന വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും മനോവേദനയുണ്ടാക്കി. കുമ്പസാര രഹസ്യം പരമരഹസ്യമായി സൂക്ഷിക്കേണ്ടത് വൈദികന്റെ ഉത്തരവാദമാണ്. ഇത് ലംഘിച്ചത് ദൈവത്തോടും വ്യക്തിയോടും ചെയ്ത ക്രൂരതയാണെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular