ചാന്തു പൊട്ട് സിനിമ പുറത്തു വന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗക്കാര്‍ അപമാനിക്കപ്പെട്ടിരുന്നു,ഞങ്ങളെ മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹം: രഞ്ചു

കൊച്ചി:ആരാണ് മേരിക്കുട്ടി എന്ന് ചോദിച്ചാല്‍, അത് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലെ കഥാപാത്രം മാത്രമല്ല. മേരിക്കുട്ടി നമ്മുടെ ഇടയില്‍ തന്നെയുള്ളയാളാണ്. സ്ത്രീകളേക്കാള്‍ ഏറെ സ്ത്രീത്വത്തില്‍ അഭിമാനിക്കുന്നവളാണ്. ഒരു മേരിക്കുട്ടി മാത്രമല്ല ഒരുപാട് മേരിക്കുട്ടിമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്.

രഞ്ജിത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ജയസൂര്യ ചിത്രം ഒരര്‍ത്ഥത്തില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ചു രഞ്ജിയുടെ കൂടി കഥയാണ്. മേരിക്കുട്ടിയെപ്പറ്റി ഇവര്‍ക്ക് ഒരുപാട് സംസാരിക്കാനുണ്ട്. കാരണം ഇത് രെഞ്ചുവിന്റെ കൂടി കഥയാണ്. ‘രഞ്ജിത് ശങ്കറിന്റെ ഈ പുതിയ സിനിമ കടന്നു പോകുന്നത് എവിടെയൊക്കെയോ എന്നിലൂടെയുമാണ്’- രഞ്ചു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മേരിക്കുട്ടി താന്‍ കണ്ട ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധമുളള കഥയാണെന്നു രഞ്ജിത് ശങ്കര്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിനു വേണ്ടി ഒരുപാട് ട്രാന്‍സ്ജെന്‍ഡേഴ്സുമായി സംസാരിച്ചിരുന്നുവെന്നും ജയസൂര്യയും രഞ്ജിത് ശങ്കറും വ്യക്തമാക്കിയതുമാണ്. അതിലൊരാളാണ് രെഞ്ചു. അതു കൊണ്ട് തന്നെ രഞ്ചുവിന്റെ ജീവിതവും മേരിക്കുട്ടിയുടെ കഥയും തമ്മില്‍ നല്ല ബന്ധമുണ്ട്.

രഞ്ജിത് ശങ്കറിന്റെ മേരിക്കുട്ടി എവിടെയൊക്കയോ തന്നേയും സ്പര്‍ശിച്ചിട്ടുണ്ട്. മേരിക്കുട്ടി ഞങ്ങള്‍ അഭിമാനത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഇതിനു മുന്‍പ് ചാന്തു പൊട്ട് സിനിമ പുറത്തു വന്നപ്പോള്‍ ആ ചിത്രത്തിലൂടെ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗക്കാര്‍ അപമാനിക്കപ്പെട്ടിരുന്നു. എന്നാല്‍ മേരിക്കുട്ടി അതു പോലെയല്ല. ഞങ്ങളെ മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ സമൂഹം വിളിക്കപ്പെടുക തന്നെ ചെയ്യും. അത് നൂറ് ശതമാനം ഉറപ്പാണെന്നും രെഞ്ചു പറഞ്ഞു.

‘ചിത്രത്തിന്റെ ട്രെയിലര്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. സമൂഹത്തില്‍ എവിടെയൊക്കെ വേര്‍തിരിവ് ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെയാണ് മേരിക്കുട്ടിയും ജീവിതത്തില്‍ അനഭവിച്ചിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും വളരെ കൃത്യമായി തന്നെ സിനിമയില്‍ പറയുന്നുണ്ട്. അതുമാത്രമല്ല ജയേട്ടന്‍ അത് മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഞാന്‍ മേരിക്കുട്ടി കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്’- രെഞ്ചു വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular