പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്. ഗൗതം ഗംഭീറിന്റെ വിവാദ പ്രസ്താവന

ന്യൂഡല്‍ഹി: ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്.’ പറയുന്നത് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.

എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പ്രസ്താവന.പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തര്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ‘ഈ അടുത്തിടെയായി നമ്മള്‍ പാകിസ്താനുമായി രമ്യതാ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തിരുന്നു. എന്നാല്‍ ഒരു തീരുമാനത്തിലുമെത്താന്‍ കഴിഞ്ഞിട്ടില്ല. ഓരോ രാജ്യത്തിനും അതിന്റേതായ പ്രാധാന്യവും ക്ഷമതയുമുണ്ട്. ആദ്യം നമ്മള്‍ സംസാരിച്ചുനോക്കും. അത് ശരിയായില്ലെങ്കില്‍ നമ്മള്‍ പ്രവര്‍ത്തിക്കുക തന്നെ വേണം. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ഒരു കാര്യവുമില്ല.’ ഗംഭീര്‍ പറയുന്നു.

ഇതാദ്യമായല്ല ഗംഭീര്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറാകരുതെന്ന് 2016ല്‍ ഗംഭീര്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തെ പിന്തുണക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഗംഭീര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു അത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മാന്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ ലഭിച്ച പാരിതോഷികം കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കാണ് ഗംഭീര്‍ നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular