സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; കേരളതീരത്ത് വമ്പന്‍ തിരമാലകളും ശക്തമായ കാറ്റും ഉണ്ടാകും;മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി:സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ നല്‍കി. അതേസമയം കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രിവരെ തുടരുമെന്ന് ദേശീയസമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ തീരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അഞ്ച് മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രിവരെ കടല്‍ക്ഷോഭം അനുഭവപ്പെടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നതിനാണു സാധ്യത. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടയുണ്ട്. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ തിരമാല കണക്കിലെടുത്ത് തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നു.ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണമാണ് കേരളത്തിലും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ വേനല്‍മഴ പെയ്യുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular