വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണു നിര്‍ണായക മൊഴി നല്‍കിയത്. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം. ശ്രീജിത്ത് സുഹൃത്തും ഒരുമിച്ചു ജോലിക്കുപോകുന്ന ആളുമാണ്. അന്നുരാവിലെ താന്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നു. വീട്ടില്‍ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരന്‍ സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു. പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതില്‍ ആറുപേരെ കണ്ടാല്‍ അറിയാം. ഇവരുടെ പേരാണു പൊലീസില്‍ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു. വീടുകയറിയുള്ള അക്രമണത്തെ തുടര്‍ന്നു വിനീഷിന്റെ പിതാവ് വരാപ്പുഴ കുളമ്പുകണ്ടത്തില്‍ വാസുദേവന്‍ (55) ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്നു വന്‍ജനരോഷം ഉയര്‍ന്നതോടെയാണു വീട്ടുകാരുടെ മൊഴിയനുസരിച്ചു പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, അക്രമി സംഘത്തിലുണ്ടായിരുന്ന ശ്രീജിത്തിനെയല്ല കസ്റ്റഡിയില്‍ എടുത്തതെന്നുള്ള മൊഴിയോടെ പൊലീസ് പ്രതിക്കൂട്ടിലായി.