ജയ ചികിത്സയില്‍ കഴിയുമ്പോള്‍ സിസിടിവി ഓഫ് ചെയ്തിരുന്നു,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ആശുപത്രിയിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി. 75 ദിവസമാണ് ജല ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്.

24 കിടക്കകളുള്ള ഐസിയുവില്‍ ജയലളിത മാത്രമാണ് ഉണ്ടായിരുന്നത്. ജയ പ്രവേശിക്കപ്പെട്ടതു മുതല്‍ സിസിടിവികളെല്ലാം ഓഫ് ചെയ്യപ്പെട്ടു. 75 ദിവസവും സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഐസിയുവിലേക്കുള്ള പ്രവേശം നിരോധിച്ചു. എല്ലാ രോഗികളെയും മറ്റൊരു ഐസിയുവിലേക്കു മാറ്റി. എല്ലാവരും കാണേണ്ടതില്ലെന്ന ചിന്തയാല്‍ ജയയുടെ ഉള്‍പ്പെടെയുള്ള മുറികളിലെ സിസിടിവികള്‍ അവര്‍ ഒഴിവാക്കി പ്രതാപ് റെഡ്ഡി

ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കില്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു റെഡ്ഡിയുടെ മറുപടി.

മുഖ്യമന്ത്രിയെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചില്ലെന്നും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചത്. സാധിക്കുന്നതിന്റെ പരമാവധി ജയലളിതയ്ക്കു വേണ്ടി ആശുപത്രി ചെയ്തിട്ടുണ്ടെന്നും നിര്‍ഭാഗ്യവശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ മരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular