ഷുഹൈബ് വധം സിബിഐ അന്വേഷിക്കേണ്ടെന്ന് പിണറായി; ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും പ്രവചനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തില്‍ ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടും. കേസിലെ അന്വേഷണം കുറ്റമറ്റതാണ്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
പിടിയിലുള്ളതു ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂര്‍വമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫാണ് ഷുഹൈബ് വധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്കു കടന്നു.
വിറകുകീറുന്നതു പോലെയാണു മനുഷ്യശരീരം വെട്ടിമുറിച്ചതെന്നു സണ്ണി ജോസഫ് പറഞ്ഞു. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണം. മുഖ്യമന്ത്രി കൊലപാതകം നിസാരവല്‍ക്കരിക്കുകയാണ്. പൊലീസില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന് ഐജി തന്നെ പറഞ്ഞത് അതീവ ഗൗരവതരമാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനു ടി.പി.ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ആകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പി. ജയരാജനെ വാഴ്ത്തുന്ന ആല്‍ബത്തിലും ആകാശ് അഭിനയിച്ചിട്ടുണ്ട്. നന്മയുടെ പൂമരമോ അതോ തിന്മയുടെ പാഴ്മരമാണോ ജയരാജനെന്നു വിലയിരുത്തണം. കണ്ണൂരില്‍ 208 രാഷ്ട്രീയ അക്രമ കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular