സ്വകാര്യ ബസ് സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും!! ഗതാഗതമന്ത്രി ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതായി സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നിരക്ക് വര്‍ധിപ്പിക്കാതെയുളള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു സമരം. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന് പുറമേ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപംനല്‍കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ മുന്നോട്ടുവെച്ചിരുന്നു.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയര്‍ത്താനാണ് തീരുമാനിച്ചത്. 12 സംഘടനകള്‍ക്കുകീഴിലെ 14,500-ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. അതേ സമയം സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്അര്‍ടിസി അധിക സര്‍വ്വീസ് നടത്തിയിരുന്നു. 219 അധിക സര്‍വീസുകളാണ് ഇന്നലെ കെഎസ്ആര്‍ടിസി നടത്തിയത്. 5542 കെഎസ്ആര്‍ടിസി ബസുക്കള്‍ സര്‍വീസ് നടത്തിയത് ജനത്തിന് ആശ്വാസമായി. കെഎസ്ആര്‍ടിസി ബസ് ഇന്നലെ റെക്കോഡ് കളക്ഷനാണ് നേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular