റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ക്രിക്കറ്റ് ടീമിന്റെ സമ്മാനം

ക്വീന്‍സ്റ്റണ്‍: 69 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമ്മാനം. റിപ്പബ്ലിക് ദിനവേളയില്‍ വിലപിടിപ്പുള്ളൊരു സമ്മാനമാണ് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയിലെത്തി. ബാറ്റിങ്ങിലെ അപ്രതീക്ഷിത പാകപ്പിഴയ്ക്ക് ബോളിങ്ങിലും ഫീല്‍ഡിങ്ങിലും പരിഹാരം ചെയ്താണ് ഇന്ത്യയുടെ സെമി പ്രവേശം. ബദ്ധവൈരികളായ പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് പുറത്തായപ്പോള്‍, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചുറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും മിന്നും താരമായി മാറിയ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ വിജയശില്‍പികളായി.266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണ് ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

കിരീടപ്രതീക്ഷ ഉയര്‍ത്തി കുതിക്കുന്ന ഇന്ത്യ ബംഗ്ലദേശിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അപ്രതീക്ഷിതമായാണ് 265 റണ്‍സിന് പുറത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഇന്നിങ്‌സ് അവസാനിക്കാന്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86), അഭിഷേക് ശര്‍മ (49 പന്തില്‍ 50) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ പൃഥ്വി ഷാ 54 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ബംഗ്ലദേശിനായി ഖാസി ഓനിക് മൂന്നു നയീം ഹസന്‍, സയ്ഫ് ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ തിരിച്ചടിച്ച ഇന്ത്യ, അവസാന ഓവറുകളില്‍ റണ്‍ നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ ഇടറി വീഴുകയായിരുന്നു. 43.2 ഓവറില്‍ നാലിന് 215 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ആറു വിക്കറ്റുകള്‍ 50 റണ്‍സിനിടെയാണ് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത പൃഥ്വി ഷാശുഭ്മാന്‍ ഗില്‍ സഖ്യവും മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗില്‍ദേശായി സഖ്യവുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ദേശായി 48 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 34 റണ്‍സെടുത്തു.

94 പന്തില്‍ ഒന്‍പതു ബൗണ്ടറി ഉള്‍പ്പെടുന്നതാണ് ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറി. 49 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ആറു ബൗണ്ടറികളോടെ 50 റണ്‍സും നേടി. അതേസമയം, മന്‍ജോത് കല്‍റ (13 പന്തില്‍ ഒന്‍പത്), റയാന്‍ പരാഗ് (22 പന്തില്‍ 15), നാഗര്‍കോട്ടി (ആറ് പന്തില്‍ അഞ്ച്), അനുകൂല്‍ റോയ് (രണ്ട് പന്തില്‍ രണ്ട്), ശിവം മാവി (നാലു പന്തില്‍ അഞ്ച്), ശിവാ സിങ് (അഞ്ച് പന്തില്‍ മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. ഇഷാന്‍ പോറെല്‍ പുറത്താകാതെ നിന്നു

Similar Articles

Comments

Advertismentspot_img

Most Popular