സുപ്രീം കോടതി പറഞ്ഞിട്ടും കേള്‍ക്കുന്നില്ല, പദ്മാവത് പ്രദര്‍ശിപ്പിക്കില്ലെന്നുറച്ച് ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ രംഗത്ത്

ന്യൂഡല്‍ഹി: വിവാദ സിനിമ പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ഹരിയാനയും രാജസ്ഥാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും വിധി പഠിച്ചശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്നും വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വിജ് മുന്പ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.

ഇതേ നിലപാട് തന്നെയാണ് രാജസ്ഥാന്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നെങ്കിലും ഇതിനെതിരേ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് രാജ്‌സഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ അറിയിച്ചു.

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം സംസ്ഥാനങ്ങള്‍ക്ക് വിലക്കാന്‍ അധികാരമില്ല. ക്രമസമധാനത്തിന്റെ പേരിലായാലും ചിത്രം വിലക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular