രാജ്യസഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചു, മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ചൊവ്വാഴ്ച്ച ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ബില്‍ അവതരണം ഇന്നത്തേക്ക് മാറ്റിയതായിരുന്നു. ബില്‍ അവതരണ വേളയില്‍തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ബില്‍ നാളെ വീണ്ടും പരിഗണിക്കും

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബില്ലിലെ നിയമങ്ങളില്‍ ഭേദഗതി ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രമേയത്തില്‍ പറഞ്ഞു.മുത്വലാഖ് നിരോധിക്കണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ലെങ്കിലും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ലോക്സഭയില്‍ ബില്‍ അവതരണവേളയിലും ചര്‍ച്ചയിലും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂപപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ലോക്സഭയില്‍ ബില്ല് പാസ്സാക്കിയ ശേഷവും മുത്വലാഖ് നടന്നുവെന്നും മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.അതേസമയം, പ്രതിപക്ഷത്തെ ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് ബില്‍ പാസാക്കിയെടുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്ത എ.ഐ.എ.ഡി.എം. കെ, ബിജു ജനതാദള്‍ എന്നീ കക്ഷികളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു.

സമവായ നീക്കങ്ങള്‍ ഫലം കണ്ടാല്‍ ബില്ലിനെ എതിര്‍ത്താലും വോട്ടെടുപ്പ് വേളയില്‍ ഇറങ്ങിപ്പോയി സഹായിക്കുന്ന നിലപാടായിരിക്കും ഈ കക്ഷികള്‍ സ്വീകരിക്കുക. ബില്‍ അവതരിപ്പിക്കുന്ന സമയത്ത് സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസവും രാജ്യസഭയില്‍ ഹാജരുണ്ടായിരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular