കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളിലേക്ക്; സുരേന്ദ്രന് പകരം മുരളീധരനെ അധ്യക്ഷനാക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ചിരിക്കുകയാണ് ബിജെപി
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനാക്കിയതോടെ കേന്ദ്രമന്ത്രിസഭയിലും പുന:സംഘട ഉറപ്പായി. കൂടുതല്‍ കേന്ദ്ര മന്ത്രിമാരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തെലങ്കാനയെ കൂടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്‍മാരെ നിയോഗിച്ചത്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നിവടങ്ങളില്‍ കൂടി ഉടന്‍ പുതിയ നേതൃത്വം വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പേരാണ് കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്നത്‌. പകരം കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താനാണ് നീക്കം. മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ബിജെപി പ്രഥമ പരിഗണന നല്‍കുന്ന തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി അടുത്തതവണയും ഇറങ്ങുക.

നാല് സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 24ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ നാല് സീറ്റുകളാണ് ബിജെപിക്ക്‌ ജയം ഉറപ്പുള്ളത്. ഇതില്‍ ഏതെങ്കിലും ഒരു സീറ്റിലാകും സുരേഷ് ഗോപിയെ നിര്‍ത്തുക. വി.മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായി എത്തുമ്പോള്‍ നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പുതിയ റോള്‍ എന്താകും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടകയിലാണ് നേതൃസ്ഥാനങ്ങളെ ചൊല്ലി ബിജെപി ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസത്തോളമായിട്ടും ഇതുവരെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനായിട്ടില്ല. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് സംസ്ഥാന തലത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് കേന്ദ്ര നേതൃത്വം നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് മുതിര്‍ന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയുടെ ആവശ്യം. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രി ബസനഗൗഡ പാട്ടീല്‍ യത്‌നലിനാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയുള്ളത്. മുതിര്‍ന്ന നേതാക്കളായ അശ്വത് നാരായണ്‍, എസ്. സുനില്‍കുമാര്‍, ആര്‍. അശോക, അരഗ ജ്ഞാനേന്ദ്ര എന്നിവരും നേതൃസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവിയിലേക്കും അശ്വന്ത് നാരായണനെ പരിഗണിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി ശോഭാ കരന്ദ്‌ലജെയാണ് ഈ പദവിയിലേക്ക് മുന്‍പന്തിയിലുള്ളത്. യെദ്യൂരപ്പയുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയാണ് കരന്ദ്‌ലജെ.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയും പുരോഷോത്തം രുപാലയുമാണ് ഗുജറാത്ത് ബിജെപി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന പ്രധാനികള്‍. കൃഷ്ണപാല്‍ ഗുജ്ജറോ രാം വിലാസ് ശര്‍മ ഹരിയാനയില്‍ അധ്യക്ഷനാകും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിനെയാണ് ജമ്മു കശ്മീരില്‍ പാര്‍ട്ടി തലപ്പത്തേക്ക് പരിഗണിക്കുന്നത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അല്ലെങ്കില്‍ പ്രഹ്ലാദ് സിങ് പട്ടേല്‍ രണ്ടിലൊരാള്‍ മധ്യപ്രദേശില്‍ അധ്യക്ഷനാകുമെന്നും പ്രതീക്ഷിക്കുന്നു.

തെലങ്കാനയ്‌ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡിയെ ഝാര്‍ഖണ്ഡിലും മുന്‍ കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ഝാക്കറിനെ പഞ്ചാബിലും ഡി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശിലും കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നിയമിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular