ലോകകപ്പില്‍ ചുവപ്പു കാണുന്ന മൂന്നാമത്തെ കീപ്പര്‍

ഖത്തര്‍ ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് കാണുന്ന ആദ്യ താരമായിരിക്കുകയാണ് വെയ്ല്‍സ് ഗോളി വെയ്ന്‍ ഹെന്നെസി. എന്നാല്‍, ലോകകപ്പിന്റെ ചരിത്രത്തില്‍ ചുവപ്പ് കാര്‍ഡ് നേടുന്ന മൂന്നാമത്തെ ഗോള്‍കീപ്പറാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ ഈ കീപ്പര്‍. ഇറ്റലിയുടെ ജിയാന്‍ലൂക്ക പഗ്ലിയൂക്കയും ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയുമാണ് ലോകകപ്പില്‍ ചുവപ്പ് കണ്ട് മടങ്ങേണ്ടി വന്ന മറ്റ് രണ്ട് കീപ്പര്‍മാര്‍. പഗ്ലിയൂക്ക 1998ലും ഖുനെ 2010ലും.

ലോകകപ്പിന്റെ ചിത്രത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുന്ന ആദ്യ ഗോളിയാണ് പഗ്ലിയൂക്ക. ന്യൂജെഴ്സിയില്‍ നോര്‍വെയ്ക്കെതിരേ നടന്ന മത്സരത്തിലായിരുന്നു പഗ്ലിയൂക്കയുടെ പിഴ. ഇരുപത്തിയൊന്നാം മിനിറ്റില്‍ പന്തുമായി മുന്നേറിയ നോര്‍വെയുടെ ഒയ്വിന്‍ഡ് ലിയോണ്‍ഹാര്‍ഡ്സണെ ബോക്സിന്റെ പുറത്തിറങ്ങി സ്ലൈഡ് ചെയ്ത വീഴ്ത്തിയതിനാണ് പഗ്ലിയൂക്ക ഡയറക്ടര്‍ ചുവപ്പ് വാങ്ങിയത്. ജയം അനിവാര്യമായ ഈ മത്സരത്തില്‍ ലൂക്ക മാര്‍ഷെജ്യാനിയാണ് പകരമിറങ്ങിയത്. ഇതിന് പകരമായി പിന്‍വലിക്കേണ്ടിവന്നതാവട്ടെ സൂപ്പര്‍താരം റോബര്‍ട്ടോ ബാജിയോയെയും. റോബര്‍ട്ടോ ബാജിയോയ്ക്ക് പകരം സ്ട്രൈക്കറുടെ വേഷമണിഞ്ഞ ഡീഗോ ബാജിയോ അറുപത്തിയൊന്‍പതാമത്തെ മിനിറ്റില്‍ ഗോള്‍ നേടി ഇറ്റലിയുടെ ആയുസ്സ് നീട്ടിക്കൊടുത്തു. ഈയൊരൊറ്റ ജയം മാത്രം സ്വന്തമായ ഇറ്റലി ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഒടുവില്‍ നാലാം സ്ഥാനക്കാര്‍ തമ്മിലുളള മത്സരത്തില്‍ നാലാമന്മാരായാണ് നോക്കൗട്ടിന് യോഗ്യത നേടിയത്. ഒടുവില്‍ ഫൈനല്‍ വരെയെത്തിയ ഇറ്റലിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത് റോബര്‍ട്ടോ ബാജിയോയാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന കിക്ക് ബാറിന് മുകളിലൂടെ പറത്തുകയായിരുന്നു ബാജിയേ.

2010ല്‍ ഗോള്‍ ഉറപ്പിച്ച് ഡ്രിബിള്‍ ചെയ്തുവരുന്ന യുറഗ്വായുടെ ലൂയിസ് സുവാരസിനെ പോസ്റ്റിന്റെ തൊട്ടുമുന്‍പില്‍ വച്ച് വീഴ്ത്തിയതിനാണ് ഇറ്റുമെലെങ് ഖുനെ നേരിട്ട് ചുവപ്പ് കാര്‍ഡ് ഏറ്റുവാങ്ങിയത്. റഫറി മാസ്സിമോ ബുസാക്കയ്ക്ക് ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കിക്ക് ഡീഗോ ഫോര്‍ലാന്‍ പകരക്കാരന്‍ ഗോളി മൊയ്നീബ് ജോസെഫ്സിനെ കബളിപ്പിച്ച് വലയിലാക്കുകയും ചെയ്തു. എന്നാല്‍, ഖുനെയുടെ കാല്‍ തട്ടിയാണോ സുവാരസ് വീണതെന്ന സംശയം അന്നുതന്നെ പലരും ഉയര്‍ത്തിയിരുന്നു.

എന്തായാലും ഫോര്‍ലാന്റെ ഇരട്ടഗോളിന്റെ മികവില്‍ യുറഗ്വായ് മടക്കമില്ലാത്ത മൂന്ന് ഗോളിന് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ഫ്രാന്‍സിനെതിരായ അടുത്ത മത്സരത്തില്‍ ഖുനേയ്ക്ക് കളിക്കാനായില്ല. അവര്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോറ്റ് ഒന്നാം റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു.

2006ലാണ് ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡുകള്‍ കണ്ടത്. ഇരുപത് മത്സരങ്ങളില്‍ നിന്ന് ഇരുപത്തിയെട്ട് താരങ്ങളാണ് ചുവപ്പ് കണ്ട് പുറത്തായത്. ഈ ലോകകപ്പിന്റെ ഫൈനലിലാണ് ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍ ചുവപ്പ് കാര്‍ഡ് കണ്ടത്.

ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ, ഒടുവില്‍ ഇറാൻ അവസാനം ലക്ഷ്യം കണ്ടു

Similar Articles

Comments

Advertismentspot_img

Most Popular