കതിരൂര്‍ മനോജ് വധം:സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയോട് നിര്‍ദേശിച്ചു.

കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സി.ബി.ഐ.ക്കെതിരേ സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. സി.ബി.ഐ. കോടതിയിലാണ് വിചാരണ നടക്കുന്നത്. അതിനാല്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതുവഴി സി.ബി.ഐ. ഒരു സന്ദേശമാണ് നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കുമോ എന്ന ആശങ്കയാണോ സി.ബി.ഐ.ക്കുള്ളതെന്നും സുപ്രീംകോടതി ആരാഞ്ഞു.

2014-ല്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയത് എന്ന് കോടതി ആരാഞ്ഞു. വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ഹര്‍ജി 2018 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് സിബിഐയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. വിചാരണ വൈകാന്‍ ഇത്തരം ഹര്‍ജികളും കാരണമല്ലേയെന്ന് കോടതി ആരാഞ്ഞു. പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്ന നടപടിക്രമം മാത്രമാണ് ഇപ്പോഴും സി.ബി.ഐ. കോടതിയില്‍ പുരോഗമിക്കുന്നത് എന്ന് സി.ബി.ഐ.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി വാദിച്ചു. ഇതുവരെയും ഇത് പൂര്‍ത്തിയായില്ലെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്നാണ് നാലുമാസത്തിനുള്ളില്‍ കുറ്റം ചുമത്തുന്ന നടപടി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. അതിന്റെ പുരോഗതി വിചാരണാ കോടതി ജഡ്ജി നാലുമാസത്തിനുശേഷം കോടതിയെ അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

ട്രാന്‍സ്ഫര്‍ ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തു. സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവരാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

2018-ല്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കേസിലെ മുഖ്യ പ്രതിയായ പ്രകാശനെ മാത്രമായിരുന്നു സി.ബി.ഐ. എതിര്‍ കക്ഷിയാക്കിയിരുന്നത്. കേസിലെ പ്രതികളായ സി.പി.എം. നേതാക്കളായ പി. ജയരാജന്‍, ടി.ഐ. മധുസുധന്‍ ഉള്‍പ്പെടെ 23 പേരെക്കൂടി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യമാണ് സി.ബി.ഐ. ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷാകന്‍ ജിഷ്ണു എം.എല്‍. ഹാജരായി.

Similar Articles

Comments

Advertismentspot_img

Most Popular