നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു; സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് പകര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്. ദൃശ്യങ്ങള്‍ ചേര്‍ന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി ആയിരുന്നു പുറത്തുവിട്ടത്. തുടര്‍ന്ന് സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ കഴിഞ്ഞദിവസം സമീപിച്ചിരുന്നു. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു.

ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. പരാതിയുടെ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. നടിയുടെ പരാതിയില്‍ സുപ്രീം കോടതിയില്‍ നിന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular