യു.പി. കുറച്ചത് 12 രൂപ; ഇന്ധന നികുതിയില്‍ ഇളവുമായി ബി.ജെ.പി. ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത്‌ സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) കുറച്ചത്‌.

കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവര്‍ധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു.

പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു.

ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.

ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ സംസ്ഥാന നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. Q

Similar Articles

Comments

Advertismentspot_img

Most Popular