എഫ് ടിവിയുടെ പൂള്‍ പാര്‍ട്ടി, മൊറോക്കന്‍ ഡിജെ; കോർഡെലിയയിൽ ഒരുക്കിയത് വമ്പൻ പരിപാടികൾ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ അടക്കമുള്ളവരെ കുരുക്കിയ ലഹരിപ്പാര്‍ട്ടി നടത്തിയ ആഡംബരക്കപ്പലായ കോര്‍ഡെലിയ ക്രൂയിസില്‍ പദ്ധതിയിട്ടിരുന്നത് വമ്പന്‍ പരിപാടികള്‍. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലില്‍ പാര്‍ട്ടി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ബ്രോഷർ ഉള്‍പ്പെടെയുള്ളവ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

‘ക്രേ ആർക്ക്’ എന്ന പേരില്‍ ഫാഷന്‍ ടിവി ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയില്‍ നിന്നും യാത്രതിരിച്ച കപ്പല്‍ കടലില്‍ ചെലവഴിച്ച ശേഷം ഓക്ടോബര്‍ 4ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് നിശ്ചയിച്ചിരുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിലാണ് ഫാഷന്‍ ടിവി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.

മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജെ സ്റ്റാൻ കോലെവ്, പ്രമുഖ ഡിജെമാരായ ബുൾസീ, ബ്രൗൺകോട്ട്, ദീപേശ് ശര്‍മ എന്നിവരുടെ സംഗീത പരിപാടിയാണ് ആദ്യദിവസം നിശ്ചയിച്ചിരുന്നത്. രണ്ടാം ദിവസം ഉച്ച ഒരു മണി മുതല്‍ രാത്രി എട്ട് വരെ അഥിതികള്‍ക്കായി എഫ്​ ടിവിയുടെ പൂള്‍ പാര്‍ട്ടിയും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ ഡിജെ കോഹ്‌റ, മൊറോക്കന്‍ ഡിജെ കൈസ, ഐവറി കോസ്റ്റില്‍ നിന്നുള്ള ഡിജെ റൗള്‍ എന്നിവരുടെ സംഗീത പരിപാടിയും ഇതിനൊപ്പം പദ്ധതിയിട്ടിരുന്നു. എട്ട് മണി മുതല്‍ പ്രത്യേക അഥിതികള്‍ക്കായി ഓള്‍ ബ്ലാക്ക് പാര്‍ട്ടിയും നിശ്ചയിച്ചിരുന്നു.

ഇതിനിടെ കപ്പലില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നടത്തിയ റെയ്ഡില്‍ പിടികൂടിയത് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളാണ്. എം.ഡി.എം.എയ്ക്ക് പുറമേ കൊക്കെയ്ന്‍, ഹാഷിഷ് കപ്പലില്‍നിന്ന് പിടിച്ചെടുത്തു. അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോര്‍ഡെലിയ ക്രൂയിസ് സി.ഇ.ഒ. അറിയിച്ചു. ഇവരെ ഉടന്‍തന്നെ കപ്പലില്‍നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും സി.ഇ.ഒ. പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികള്‍ ഉള്‍പ്പെടെ 13 പേരെയാണ് എന്‍.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. ചോദ്യംചെയ്തുവരികയാണ്. പിടിയിലായ മൂന്ന് യുവതികളും ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ എന്‍.സി.ബി. സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഫോണിലെ സന്ദേശങ്ങളും കോള്‍വിവരങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular