ബി.എസ്.പി എം.പിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതി സുപ്രീം കോടതിക്ക് പുറത്ത് തീ കൊളുത്തി മരിച്ചു

ലക്‌നൗ: ബി.എസ്.പി എം.പി അതുള്‍ റായ് ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട യുവതി മരിച്ചു. കഴിഞ്ഞയാഴ്ച സുപ്രീം കോടതിക്കു പുറത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവര്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

24കാരിയായ യുവതിയും ഇവരുടെ ആണ്‍സുഹൃത്തുമാണ് കോടതി ഗേറ്റിനു പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ശനിയാഴ്ച മരിച്ചിരുന്നു. 2019ലാണ് എം.പി ഇവരെ ബലാത്സംഗം ചെയ്തുവെന്ന് വാരണാസി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് എംപിയുടെ ബന്ധുക്കളുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചാണ് യുവതിയും സുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യാ ശ്രമത്തില്‍ യുവതിക്ക് 85 ശതമനവും യുവാവിന് 65 ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവരേയും റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

2019 മേയിലാണ് അതുള്‍ റായിക്കെതിരെ യുവതി പരാതി നല്‍കിയത്. ഘോസിയില്‍ നിന്നുള്ള എം.പിയാണ് അതുള്‍ റായി. വാരണാസിയിലെ വസതിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് കേസ്. ഒരു മാസത്തിനു ശേഷം പോലീസിനു മുമ്പാകെ കീഴടങ്ങിയ എം.പി അന്നു മുതല്‍ ജയിലിലാണ്.

എന്നാല്‍ 2020 നവംബറില്‍ എം.പിയുടെ സഹോദരന്‍ യുവതിക്കെതിരെ പരാതി നല്‍കി. വ്യാജ രേഖയുണ്ടാക്കി എന്ന് കാണിച്ചായിരുന്നു കേസ്. യുവതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സുഹൃത്തിനൊപ്പം ഡല്‍ഹിയിലെത്തിയ യുവതി ഈ മാസം 16ന് ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം. പോലീസ് എം.പിയും ബന്ധുക്കളുമായി രഹസ്യധാരണയുണ്ടാക്കുന്നുവെന്നും നീതി പ്രതീക്ഷിക്കാനാവില്ലെന്നും ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. തങ്ങള്‍ക്കെതിരെ ബല്ലിയയിലും വാരണാസിയിലും അറസ്റ്റ് വാറന്റുണ്ടെന്നും ഇവര്‍ പറയുന്നു. 2020 നവംബര്‍ മുതല്‍ പോലീസ് തങ്ങളെ മരിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും രാജ്യത്തെ എല്ലാവരും ഇത് ശ്രദ്ധിക്കണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫെയ്‌സ്ബുക്ക് ലൈവ്.

Similar Articles

Comments

Advertismentspot_img

Most Popular