ഞെട്ടലോടെ സഹതാരങ്ങൾ; വിവേകിനു വിട

ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. വിവേകിന്റെ അപ്രതീക്ഷിത വിടവാങ്ങളിൽ വിറങ്ങലിക്കുകയാണ് തമിഴ് സിനിമാലോകം. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്.

അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. സൂപ്പർതാരങ്ങൾക്കൊപ്പം മുഴുനീള കഥാപാത്രമായി നിറഞ്ഞു നിൽക്കുന്ന താരം. സൗന്ദര്യത്തിനൊപ്പം ഹാസ്യം കൈകാര്യം ചെയ്യാനുള്ള മിടുക്കും വിവേകിനെ തെന്നിന്ത്യയുടെ പ്രിയങ്കരനാക്കി.

തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.

തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നു കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്റെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനാണ് ഇതിഹാസ സംവിധായകൻ കെ. ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി.

1987 ൽ‌ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ബാലചന്ദറാണ് വിവേകിനെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. പിന്നീട് പുതുപുതു അർഥങ്കൾ, ഒരുവീട് ഇരുവാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിലടക്കം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1990 കളിൽ തുടർച്ചയായി വൻഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകർ ഏറ്റെടുത്തു.

തമിഴ് സിനിമ പരിചയിച്ച രീതികളിൽനിന്നു വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകൾ. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും വിമർശിച്ച ഹാസ്യരംഗങ്ങൾ തമിഴ്നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു. പിന്നീട് വർഷങ്ങളോളം സൂപ്പർസ്റ്റാർ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അൻപതിേലറെ സിനിമകൾ ചെയ്ത വർഷങ്ങളുമുണ്ടായി.

ധാരാള പ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ശങ്കർ–കമൽഹാസൻ ചിത്രം ഇന്ത്യന്‍ 2വിലും വിവേകിനു വേഷമുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular