തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി കൂട്ടുകാരന്‍ മരിച്ചതില്‍ മനംനൊന്ത് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

ഡെറാഡൂണ്‍: തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി കൂട്ടുകാരന്‍ മരിച്ചതില്‍ മനംനൊന്ത് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലാണു സംഭവം. നായാട്ടിനായി പോയ സുഹൃത്തുക്കളാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരാണു നാട്ടുകാരെ വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയിലാണ് ഏഴു സുഹൃത്തുക്കള്‍ ബിലംഗാന ബ്ലോക്കിലെ ഗ്രാമത്തില്‍നിന്ന് നായാട്ടിനു പോയത്. ലോഡ് ചെയ്ത തോക്കുമായി രാജീവ് (22) എന്ന യുവാവാണ് സംഘത്തെ നയിച്ച് മുന്നില്‍ നടന്നത്. നടക്കുന്നതിനിടെ കാല്‍തെറ്റി വീണ രാജീവിന്റെ കയ്യില്‍നിന്ന് വെടി പൊട്ടുകയും അത് സന്തോഷ് എന്ന സുഹൃത്തിന് കൊള്ളുകയും ചെയ്തു.

രക്തം വാര്‍ന്ന് സന്തോഷ് മരിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ഭയപ്പെട്ടു. രാജീവ് കുറ്റംബോധം കൊണ്ട് സ്വയം കാഞ്ചിവലിച്ച് മരിച്ചപ്പോള്‍ സോബന്‍, പങ്കജ്, അര്‍ജുന്‍ എന്നീ സുഹൃത്തുക്കള്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി. രാഹുല്‍, സുമിത് എന്നിവര്‍ ഗ്രാമത്തിലേക്ക് തിരികെയെത്തി നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

18നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണത്തിനു പിന്നില്‍ വേറെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular