പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജന്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നുവെന്ന വിമര്‍ശം പാര്‍ട്ടിയില്‍ നേരത്തെ ഉയരുകയും പാര്‍ട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചര്‍ച്ചയായിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഒറ്റയടിക്ക് 22 എംഎല്‍എമാരാണ് പട്ടികയ്ക്ക് പുറത്തായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന് ആദ്യം തീരുമാനിച്ചെങ്കിലും അതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതനുസരിച്ച് കെ.എന്‍ ബാലഗോപാല്‍(കൊട്ടാരക്കര) വി.എന്‍ വാസവന്‍(ഏറ്റുമാനൂര്‍), പി രാജീവ്(കളമശ്ശേരി), എം.ബി രാജേഷ്(തൃത്താല) എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ വടകരയില്‍ മത്സരിച്ച പി ജയരാജന് ഈ ഇളവ് നല്‍കിയതുമില്ല. അതേ സമയം പി ജയരാജന്റെ സഹോദരി പി സതീദേവിയുടെ പേര് കൊയിലാണ്ടി മണ്ഡലത്തിലെ കരട് പട്ടികയിലുണ്ട്. ഒപ്പം കാനത്തില്‍ ജമീലയുടെ പേരുമുള്ളതിനാല്‍ ആരാവും സ്ഥാനാര്‍ഥിയെന്ന് തീരുമാനമായിട്ടില്ല. 35 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജയരാജന്മാര്‍ ആരും മത്സരരംഗത്തില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. ഇ.പി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നേക്കാനുള്ള സാധ്യതയുണ്ട്. എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.

വടകരയില്‍ സ്ഥാനാര്‍ഥിയായതോടെയാണ് പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. എന്നാല്‍ പരാജയപ്പെട്ടെങ്കിലും എം വി ജയരാജന്‍ പദവിയില്‍ തുടര്‍ന്നു. അതേ സമയം കോട്ടയത്ത് വി എന്‍ വാസവന്‍ മത്സരിക്കാനായി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും പരാജയപ്പെട്ടതോടെ അദ്ദേഹവും തിരിച്ച് സെക്രട്ടറി സ്ഥാനത്ത് എത്തി.

Similar Articles

Comments

Advertismentspot_img

Most Popular