ബിജെപിയെ നേരിടാന്‍ സിപിഎം കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു

ആലപ്പുഴ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വന്‍ വിമര്‍ശനത്തിന് കാരണമായ സ്ഥിതിയില്‍ ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ നാടായ പഞ്ചായത്തില്‍ ബിജെപിയ്ക്ക് മുന്നില്‍ ചെറുതാകാതിരിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ തേടി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ സി പി എം കോണ്‍ഗ്രസ് ധാരണയ്ക്ക് നീക്കം.

സിപിഎം സ്ഥാനാര്‍ത്ഥിയായി ജയിച്ചയാള്‍ക്ക് അദ്ധ്യക്ഷ പദവി നല്‍കി ദത്തെടുത്ത് പഞ്ചായത്ത് ഭരിക്കാനാണ് തീരുമാനം. കഴിഞ്ഞതവണ എല്‍ ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ പ്രസിഡന്റ് വനിതാ സംവരണമാണ്. ഈ സഹാചര്യത്തിലാണ് രഹസ്യധാരണയ്ക്ക് സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം സി പി എം പ്രതിനിധിയായ പട്ടികജാതി വനിതയ്ക്ക് നല്‍കാനാണ് ആലോചന. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും.

ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ല. കോണ്‍ഗ്രസും ബിജെപിയും ആറു വീതം സീറ്റുകള്‍ പിടിച്ചപ്പോള്‍ സിപിഎമ്മിന് അഞ്ചു സീറ്റാണ് ഉള്ളത്. എല്‍ ഡി എഫിനും ബിജെപിയ്ക്കും പ്രസിഡന്റ് ആകാന്‍ പട്ടികജാതി വനിത പ്രതിനിധികളുണ്ട്. എ്‌നനാല്‍ കോണ്‍ഗ്രസിന് പട്ടികജാതി വനിതയെ ജയിപ്പിച്ചെടുക്കാനായിരുന്നില്ല. ഇതോടെയാണ് സിപിഎമ്മിനെ സമീപിക്കാന്‍ തീരുമാനിച്ചത്.

എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും പിന്തുണ വേണ്ടെന്ന് പറയുന്ന ബി ജെ പി സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിക്കുന്നതിനുളള ആലോചനകള്‍ ശക്തമാക്കിയിട്ടുണ്ട്. പതിനഞ്ചാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് റിബലായി ജയിച്ച ദീപുവിന്റെ നിലപാടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ണ്ണായകമാണ്.

Similar Articles

Comments

Advertismentspot_img

Most Popular