കോവിഡ്‌ രോഗി ഓക്സിജൻ കിട്ടാതെ മരിച്ചെന്ന വിവാദം; നഴ്സിങ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ്, ഓക്സിജന്‍ കിട്ടാതെയാണ് മരിച്ചതെന്ന വെളിപ്പെടുത്തലിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർ ജലജകുമാരിയെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടിരുന്നു.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ ജലജകുമാരി കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. അശ്രദ്ധകാരണം പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.

ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. എന്നാൽ, വാർഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമായിരുന്നു ജലജകുമാരിയുടെ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular