ഐഫോണ്‍ വിവാദം: കോടിയേരി മാപ്പ് പറയണം

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ ഐഫോൺ വിവാദത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ ഫോൺ വിവാദത്തിൽ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി താൻ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യയ്ക്കുമായി താൻ രണ്ട് ഐഫോണുകൾ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമെ അറിയാവൂ എന്നും ഫോൺ ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകിരുന്നു.

സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകൾ താൻ വാങ്ങി നൽകിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കാണ് നൽകിയതെന്നും നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിജിലൻസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹം മാറ്റിയത്.

കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഗീത നാടക അക്കാദമി സർക്കാർ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular