ഭര്‍ത്താവിന്റെ പിതാവ് മര്‍ദിച്ചതായി വീട്ടില്‍ വിളിച്ചു പറഞ്ഞ യുവതി ജീവനൊടുക്കി

കാസര്‍കോട്: പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി. വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ചട്ടഞ്ചാല്‍ സ്വദേശിനി റംസീനയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

ഭര്‍ത്താവിന്റെ പിതാവ് മര്‍ദിച്ചതായി ആത്മഹത്യചെയ്യുന്നതിന്റെ തലേദിവസം വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ഭര്‍ത്താവ് ഷുക്കൂര്‍ വിദേശത്ത് പോയതിന് ശേഷമാണ് യുവതിക്ക് മാനസിക സമ്മര്‍ദം വര്‍ധിച്ചത്. മൂന്ന് സഹോദരങ്ങളാണ് റംസീനയ്ക്കുള്ളത്.

രണ്ട് കുട്ടികളുടെ അമ്മയാണ് ഇരുപത്തിയേഴുകാരിയായ റംസീന. പുല്ലൂര്‍ ഉദയനഗര്‍ സ്വദേശി ഷുക്കൂറുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഏഴുവര്‍ഷമാകുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ പിതാവും സഹോദരിമാരും ചേര്‍ന്ന് സ്ത്രീധനത്തെച്ചൊല്ലി കലഹിക്കുമായിരുന്നു എന്നാണ് പരാതി. പീഡനത്തെ തുടര്‍ന്ന് പലതവണ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും കുട്ടികളെയും ഭര്‍ത്താവിനെയും ഓര്‍ത്ത് ഭര്‍തൃഗൃഹത്തിലേക്ക് തന്നെ മടങ്ങി.

സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റംസീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular