ചൈനീസ് കമ്പനിക്ക് തിരിച്ചടി, പബ്ജി ഇന്ത്യയിൽ തിരിച്ചുവരും

ചൈനീസ് കമ്പനിയായ ടെൻ‌സെന്റുമായുള്ള ബന്ധം വേർപ്പെടുത്തിയതോടെ‌ പബ്ജി മൊബൈൽ‌ ഇന്ത്യയിൽ‌ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപയോക്തൃ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലേക്ക് മടങ്ങാനുള്ള വഴികൾ പബ്ജി മൊബൈൽ കാര്യമായി തേടുന്നുണ്ട്. കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതൽ ടെൻസെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലിൽ അവകാശം ഉണ്ടായിരിക്കില്ലെന്ന് കൊറിയൻ കമ്പനി അറിയിച്ചു. പുതിയ നീക്കവുമായി മുന്നോട്ട് പോകുമ്പോൾ പബ്ജി കോർപ്പറേഷൻ ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.

തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്ന കാര്യങ്ങളിൽ കമ്പനിക്ക് തന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങൾ കൊറിയൻ കമ്പനിയുടെ അധീനതയിലേക്ക് തന്നെ മാറ്റാൻ നിർദ്ദേശിക്കുന്നത്. സർക്കാരിന്റെ നയങ്ങളും സുരക്ഷാ ആശങ്കകളും പാലിക്കാൻ ഇത് ഗെയിമിനെ സഹായിക്കും.

പരമാധികാരത്തിനും സമഗ്രതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയായതിനാലാണ് 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ (പബ്ജി മൊബൈൽ ഉൾപ്പെടെ) സർക്കാർ വിലക്കിയത്. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചു ബോധവാന്മാരാണെന്നും നിരോധനത്തെക്കുറിച്ചുള്ള മുഴുവൻ പ്രശ്നങ്ങളും സജീവമായി പരിശോധിക്കുന്നുണ്ടെന്നും പബ്ജി കോർപ്പറേഷൻ വക്താവ് പറഞ്ഞു. ഇന്ത്യയിലെ പബ്ജി മൊബൈലിനെ മേലിൽ ടെൻസെന്റ് ഗെയിംസ് നിയന്ത്രിക്കില്ലെന്നും എല്ലാ ഉത്തരവാദിത്തങ്ങളും പബ്ജി കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഗെയിമിങ് കമ്പനി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുവെന്നാണ് ഇതിനർഥം. ഇന്ത്യയിൽ 118 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ടെൻസെന്റിന് 3400 കോടി ഡോളർ നഷ്ടമായിരുന്നു.

കളിക്കാരുടെ ഡേറ്റയുടെ സ്വകാര്യതയും സുരക്ഷയും കമ്പനിയുടെ മുൻ‌ഗണനയായതിനാൽ സർക്കാർ സ്വീകരിച്ച നടപടികളെ പബ്ജി കോർപ്പറേഷൻ പൂർണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുമ്പോൾ ഗെയിമർമാർക്ക് വീണ്ടും ഗെയിമിലേക്ക് ഇറങ്ങാൻ അനുവദിക്കുന്ന ഒരു പരിഹാരം കണ്ടെത്താൻ ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കൊറിയൻ കമ്പനി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular