ജയിലിൽ കഴിയുന്ന മലയാളി നിമിഷയുടെ വധശിക്ഷയ്ക്ക് സ്റ്റേ

കൊലക്കേസിൽ പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. അപ്പീൽ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ ജുഡീഷ്യൽ കൗൺസിൽ ഫയലിൽ സ്വീകരിച്ചു. നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീൽ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിന് എതിരെയാണ് നിമിഷ പ്രിയ യമനിലെ പരമോന്നത നീതി പീഠം ആയ ജുഡീഷ്യൽ കൗൺസിലിനെ സമീപിച്ചത്..

നിമിഷ പ്രിയയുടെ അപ്പീലിൽ തീരുമാനം എടുക്കും വരെയാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. യമൻ പ്രസിഡന്റ്‌ ആണ് അപ്പീൽ പരിഗണിക്കുന്ന ജുഡീഷ്യൽ കൗണ്സിലിന്റെ അധ്യക്ഷൻ. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കുക, നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു നിമിഷയുടെ അപ്പീൽ.

സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമൻ പൗരന്റെ ക്രിമിനൽ സ്വഭാവവും കണക്കിൽ എടുക്കണമെന്ന് ഹർജിയിൽ പറയുന്നു. വധശിക്ഷ ശരിവച്ച കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ഉടൻ എംബസിയും യമനിൽ നിന്നുള്ള വക്കീലും അപ്പീൽ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. ജുഡീഷ്യൽ കൗൺസിൽ തീരുമാനം വൈകാതെ തന്നെ പ്രതീക്ഷിക്കുന്നതായി നിമിഷപ്രിയ മനോരമ ന്യൂസിനോട് പറഞ്ഞു. യമനി പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.

Similar Articles

Comments

Advertismentspot_img

Most Popular