സഭയില്‍ നാടകീയ സംഭവങ്ങളും വാക്‌പോരും; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സഭയില്‍ നാടകീയ സംഭവങ്ങളും വാക്‌പോരും. പ്രതിപക്ഷനേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് രോഷത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ടെന്ന് പിണറായി പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. ഇതാണോ മര്യാദയെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. പറയുന്നത് കേള്‍ക്കണം. നിങ്ങളുടെ പിന്നിലിരിക്കുന്നവര്‍ പറയുന്നത് കേട്ടില്ലേ..? ഇടയ്ക്ക് സ്പീക്കറും ബഹളത്തില്‍ ഇടപെട്ടു. പ്രമുഖമായ നിയമസ്ഥാപനമെന്ന് പരിഗണിച്ചാണ് വിമാനത്താവളം ഏല്‍പിച്ചത്. തുക ക്വോട്ട് ചെയ്യുന്നതില്‍ ഒരു ബന്ധവും അവര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പൊതുവികാരത്തിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംവിധാനത്തെ ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പിന്നാലെ പ്രതിപക്ഷം തുറന്നടിച്ചു. അദാനിയെ എതിര്‍ത്തവര്‍ രഹസ്യമായി അദാനിയെ പിന്തുണച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്ത നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചു. നടന്നത് ക്രിമിനല്‍ ഗൂഢാലോചന, ഇരട്ടത്താപ്പ്, വഞ്ചനയുമാണ്. ഒരു ടെന്‍ഡറുമില്ലാതെയാണ് അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ ഏല്‍പിച്ചത്. പ്രമേയത്തിന്റെ അന്തസത്തയെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular