വിവാദ ലൈഫ് മിഷന്‍ പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായതിന് തെളിവുകള്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപെടലുണ്ടായതിന് തെളിവുകള്‍ പുറത്ത്. തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കര്‍ അയച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

2019 ജൂലൈ 19നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് കുറിപ്പ് നല്‍കിയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയിലുണ്ടാക്കിയ ധാരണപ്രകാരം റെഡ്ക്രസന്റ് പ്രതിനിധികള്‍ വീട് വയ്ക്കാന്‍ ധനസഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കരാറിലൊപ്പിടാന്‍ യുഎഇ രാജകുടുംബാംഗം എത്തുന്നു.

അതുകൊണ്ട് തന്നെ കുറുപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാര്‍ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നല്‍കണമെന്നായിരുന്നു ഉള്ളടക്കം. ഇതേ തുടര്‍ന്ന് സെക്ഷന്‍ വഴി ഫയല്‍ അയയ്ക്കാതെ ജൂലായ് 11 ന്‌ തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഫയല്‍ നിയമസെക്രട്ടറിക്ക് കൈമാറി.

വിദേശ രംഗത്തെ സംഘടനയുമായുള്ള പങ്കാളിത്തത്തിന് വേണ്ടിയുള്ള കരട് കരാര്‍ വേഗത്തില്‍ പരിശോധിച്ച് നിയമ സെക്രട്ടറി അന്ന് മൂന്ന്മണിക്ക് മുമ്പ് തന്നെ ഫയല്‍ മടക്കി നല്‍കി. കരാര്‍ ഒപ്പിടും മുമ്പ് നയപരമായ തീരുമാനം വേണമെന്നും നിയമസെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച കരാര്‍ തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്ന് തന്നെ എം ശിവശങ്കറിന് മടക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കരാറിലൊപ്പിടുന്നത്.

കരാറുമായി ബന്ധപ്പെട്ട നീക്കങ്ങളാരംഭിക്കുന്നത് എം. ശിവശങ്കറിന്റെ കുറിപ്പോടെയാണെന്ന് തദ്ദേശ ഭരണ വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ നിയമവകുപ്പ് അംഗീകരിച്ച് നല്‍കിയ കരാറില്‍ പിന്നീട് മാറ്റം വരുത്തിയെന്നും സംശയിക്കുന്നുണ്ട്. സംശയം ബലപ്പെട്ടതോടെ ലൈഫ് മിഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular