പബ്ജി ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ കൂടി നിരോധിച്ചേക്കും

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ കൂടുതല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമായ അലിഎക്‌സ്പ്രസ്, ഗെയിം ആപ്പായ ലൂഡോ വേള്‍ഡ് ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമേ ചൈനീസ് ബന്ധമുള്ള ആപ്പുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ആപ്പുകള്‍ ഏതെങ്കിലും വിധത്തില്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സുരക്ഷ കണക്കിലെടുത്തു ചില ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ചില ആപ്പുകള്‍ വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരോധനം അടക്കമുള്ള കടുത്ത നടപടികള്‍ ആലോചിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫെസ്‌യു, സിലി, റെസ്സോ, യൂ ലൈക്ക്, ചൈനീസ് ടെക് ഭീമന്‍മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട്. ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വികസിപ്പിച്ചതെങ്കിലും ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ടെന്‍സെന്റിന്റെ പിന്തുണ പബ്ജിക്കുണ്ട്. ചൈനീസ് ആപ്പുകള്‍ക്കൊപ്പം ൈചനീസ് ബന്ധമുള്ള ആപ്പുകളും നേരത്തെ തന്നെ കേന്ദ്ര നിരീക്ഷണത്തിലാണ്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ജൂണ്‍ 15നു ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ‘ബോയ്‌കോട്ട് ചൈന’ പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular