ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി; രാത്രി കാട്ടില്‍ ഒളിച്ചിരുന്നു, കൈമുറിച്ചത് രാവിലെ 11.30ന്, ബ്ലേഡ് വിഴുങ്ങി എന്ന് പറഞ്ഞത് നുണ

തിരുവനന്തപുരം:യുഎഇ കോണ്‍സലേറ്റ് ഗണ്‍മാന്റെ ആത്മഹത്യാശ്രമം കേന്ദ്രീകരിച്ച് അന്വേഷണം. ആസൂത്രിതമെന്ന നിഗമനത്തിലാണ് കസ്റ്റംസും പൊലീസും. ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കസ്റ്റംസും മൊഴിയെടുക്കും. ഫോണ്‍വിളികളും പരിശോധിക്കുന്നു. ഒടുവില്‍ വിളിച്ച സുഹൃത്ത് നാഗരാജും സംശയനിഴലിലാണ്.സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി ജയഘോഷ്. സ്വര്‍ണക്കടത്ത് വിവരം ചോര്‍ത്തിയത് താനാണെന്ന് തെറ്റിദ്ധരിക്കും. അവര്‍ പിടിക്കും മുമ്പ് ജീവനൊടുക്കാന്‍ തീരുമാനിച്ചു, രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈമുറിച്ചത് രാവിലെ 11.30നെന്നും മൊഴി.

ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങി. ബ്ലേഡ് വിഴുങ്ങി എന്നതുള്‍പ്പെടെ ജയഘോഷ് പറഞ്ഞവ നുണയെന്നാണ് വിലയിരുത്തല്‍. അതേസമയം സ്വപ്നയുടെ സംഘം കൊലപ്പെടുത്തുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്ന് സുഹൃത്ത് നാഗരാജ് പറഞ്ഞു.

തിരോധാനത്തിനൊടുവില്‍ നാടകീയമായി കണ്ടെത്തിയ ജയഘോഷ് അപകടനില തരണം ചെയ്തു. കയ്യില്‍ രണ്ടു മുറിവുണ്ട്. ഒരെണ്ണം ആഴത്തിലുള്ളതാണ്. എന്നാല്‍ ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. അത്തരം ആരോഗ്യപ്രശ്‌നങ്ങളൊന്നും ജയഘോഷിനില്ല. മാത്രവുമല്ല, വട്ടിയൂര്‍ക്കാവില്‍ വച്ച് ബൈക്കിലെത്തിയ സംഘം ഭീഷണി മുഴക്കിയെന്ന വാദവും നുണയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തിനേക്കുറിച്ച് വിവരം നല്‍കിയെന്ന് താനാണെന്ന്‌ െതറ്റിദ്ധരിച്ച് സ്വപ്നയുടെ സംഘം കൊല്ലുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്ന് സുഹൃത്തായ പൊലീസുകാരന്‍ നാഗരാജ് പറയുന്നു.

സ്വപ്നയുടെ പിന്നില്‍ വന്‍സംഘങ്ങളുണ്ടെന്നും കോണ്‍സുലേറ്റിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായും നാഗരാജ് വ്യക്തമാക്കുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിനേക്കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വപ്നയെ വിളിച്ചതും അതിന്റെ ഭാഗമായിട്ടാവാം. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും കരുതുന്നു. അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി ജയഘോഷിന്റെയും അടുത്തബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular