സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് ഗണ്‍മാന്‍ ജയഘോഷ്

തിരുവനന്തപുരം: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആശുപത്രി വിട്ട ശേഷമാവും ചോദ്യം ചെയ്യല്‍. ആത്മഹത്യാശ്രമത്തെ പറ്റിയും അന്വേഷിക്കും. ജയലോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് മൊഴി.

അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു നിഗമനം. അപകടസമയത്തു സ്ഥലത്തെത്തിയ ചിലര്‍ക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നു ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ കസ്റ്റംസ് എന്‍.ഐ.എയ്ക്കു െകെമാറും. അതിനിടെ, ബാലഭാസ്‌കറിന്റെ സാമ്പത്തിക മാനേജരും സുഹൃത്തുമായ വിഷ്ണു സോമസുന്ദരം മുന്‍കൂര്‍ജാമ്യ ഹര്‍ജിക്കായി അഭിഭാഷകനെ സമീപിച്ചു. കസ്റ്റംസ് വിളിപ്പിച്ചതായും അറസ്റ്റിനു സാധ്യതയുണ്ടെന്നും വിഷ്ണു അഭിഭാഷകനെ അറിയിച്ചു.

എന്നാല്‍ ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനു സാധ്യതയില്ലെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. 25 കിലോ സ്വര്‍ണവുമായി സുനില്‍കുമാര്‍, സെറീന എന്നിവര്‍ 2019 മേയ് 13നു തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ കേസില്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം സംഘാടകന്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതികളാണ്. നേരത്തെ വിഷ്ണു കോഫെപോസ നിയമപ്രകാരം ആറുമാസം കസ്റ്റഡിയിലായിരുന്നു. മകന്റെ അപകടമരണത്തില്‍ ഇവരെ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുംആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളിലെ സംഘാടകര്‍ മാത്രമായിരുന്നെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സരിത്ത് അപകടസ്ഥലത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി വെളിപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്തെത്തിയ ചിലര്‍ക്കു സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്നു നേരത്തെ ഡി.ആര്‍.ഐ. സ്ഥിരീകരിച്ചിരുന്നു.

അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും കസ്റ്റംസ് ചോദ്യംചെയ്യല്‍. ആസൂത്രണവും ഉന്നത ബന്ധങ്ങളുമില്ലാതെ സ്വര്‍ണക്കടത്ത് നടക്കില്ലെന്നിരിക്കേ കുറച്ചുനാളുകള്‍ക്കുള്ളില്‍ 700 കിലോയിലധികം സ്വര്‍ണം ഇവര്‍ എങ്ങനെ കടത്തിയെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്. ബാലഭാസ്‌കറിന്റെ മൊെബെല്‍ ഫോണുകള്‍ കൂടുതല്‍ പരിശോധിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണമുണ്ടാകും. അപകടത്തെപ്പറ്റി സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപടിക്രമം പൂര്‍ത്തിയായിട്ടില്ല.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular