സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു; പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും പ്രതി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്. കണ്‍സള്‍ന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും, വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും കേസില്‍ പ്രതികളാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ സര്‍ക്കാരും പൊലീസും സംരക്ഷിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വപ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ പരാതിയിലാണ് കേസ്. വിശ്വാസ വഞ്ചന നടത്തി ചതിച്ച് ജോലി സമ്പാദിക്കണമെന്ന ഉദ്ദേശത്തോട് കൂടി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് എഫ്‌ഐആര്‍. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹേബ് അംബേക്ദ്കര്‍ സാങ്കേതിക സര്‍വകലാശാലയുടെ രജിസ്റ്റര്‍ നമ്പറിലുള്ള സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന വ്യാജമായി സമ്പാദിച്ചത്.

രണ്ടാം പ്രതിയായ കണ്‍സള്‍ട്ടന്‍സി സ്ഥാപനം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, മൂന്നാം പ്രതി വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും എഡ്ജ് 2020 എന്ന പദ്ധതിയില്‍ സ്വപ്നയെ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചു. വഞ്ചനയിലൂടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വപ്ന കൈപ്പറ്റിയെന്നും ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എംഡി ജയശങ്കര്‍ പ്രസാദിന്റെ പരാതിയിലുണ്ട്. കന്റോണ്‍മെന്റ് പൊലീസാണ് കേസന്വേഷിക്കുന്നത്.

അതേസമയം സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ച ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.. കേസില്‍ പ്രതിയായ സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കണമെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു. എറണാകുളത്തെ പ്രത്യേക കോടതിയുടെ സാന്നിധ്യത്തില്‍ നാളെ തുറന്നേക്കും.

അതേസമയം കേസില്‍ മൂന്നാം പ്രതിയയ ഫൈസല്‍ ഫരീദിന്റെ പേര് തിരുത്താന്‍ കോടതി അനുമതി നല്‍കി. പേരും വിലാസവും തിരുത്താനുള്ള എന്‍.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിച്ചു. പ്രതിയുടെ പേരിന്‍െ്‌റ സ്ഥാനത്ത് ഫാസില്‍ ഫരീദ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ഫൈസല്‍ ഫരീദ് എന്നാണെന്നും പേര് മാറ്റാന്‍ കോടതി അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയത്. തൃശൂര്‍ കൈപ്പമംഗലം സ്വദേശിയാണ് ഫൈസല്‍ ഫരീദ്.

ഇതിനിടെ കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരെ എന്‍.ഐ.എ ഓഫീസിലേക്ക് കൊണ്ടുപോകും. സ്വര്‍ണ്ണം കടത്തിയത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular