കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യുഎഇ; അതൃപ്തി ഇന്ത്യയെ അറിയിച്ചു; കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണം

അബുദാബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ യു.എ.ഇക്ക് അതൃപ്തിയുണ്ട്. ഈ വിഷയത്തിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ സാംഗത്യമില്ലെന്നാണ് യു.എ.ഇ. കരുതുന്നത്. യു.എ.ഇ. ഭരണ സംവിധാനം ഔദ്യോഗികമായി അയച്ച കാര്‍ഗോ അല്ലാത്തതിനാല്‍ അതിനു ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഇല്ല എന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍.

തിരുവനന്തപുരത്തെ യു.എ.ഇ. കൊണ്ടസുലേറ്റിന്റെ വിലാസത്തിലേക്കാണ് കള്ളകടത്ത് സ്വര്‍ണം എത്തിയത്. എന്നാല്‍ ഇത് യു.എ.ഇയുടെ സര്‍ക്കാര്‍ സംവിധാനം ഇടപെട്ട് അയച്ചതല്ല. ദുബായില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണം അയക്കാം. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്ന കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി എത്തുന്ന കാര്‍ഗോയ്ക്കും രാജ്യങ്ങള്‍ പ്രത്യേക പരിഗണന നല്‍കാറുണ്ട്. അതൊരു കീഴ്വഴക്കമാണ്. അതിനപ്പുറത്തേക്കുള്ള പരിഗണന ആ ബാഗേജിന് നല്‍കേണ്ടതില്ല എന്നാണ് യു.എ.ഇയുടെ നിലപാട്. ഇന്ത്യ നടത്തുന്ന അന്വേഷണവുമായി യു.എ.ഇ. സഹകരിക്കുന്നുണ്ട്. യു.എ.ഇയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന നടപടിയായതിനാല്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണം എന്നാണ് യു.എ.ഇ. നിലപാട്. കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരായ സ്വന്തം പൗരന്മാര്‍ക്ക് കേസില്‍ എന്ത് പങ്കാണ് ഉള്ളത് എന്ന് യു.എ.ഇ. പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

സ്വര്‍ണം എത്തിയത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ല എന്ന യു.എ.ഇയുടെ വിലയിരുത്തല്‍ ഇന്ത്യയ്ക്ക് തള്ളിക്കളയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര ഗൂഢാലോചന എന്ന ഇന്ത്യന്‍ സംശയം അസ്ഥാനത്താകും.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടി. യു.എ.ഇ. എംബസിക്കാണ് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കിയത്. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ്‌ അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടു.

കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിനെ കുറിച്ച് ചോദിച്ചറിയാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് എംബസിക്ക് കത്ത് കൈമാറിയത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular