തട്ടിപ്പ് സംഘം അനു സിത്താരയെയും കുടുക്കാന്‍ നോക്കി; നമ്പര്‍ ചോദിച്ച് വിളിച്ചു; നായിക ആക്കാനാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘം അനു സിത്താരയെയും കുടുക്കാന്‍ ശ്രമിച്ചു. സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത്. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും അതേ തുടര്‍ന്നാണ് ഷംന കാസിമിന്റെയും ധര്‍മജന്റെയും നമ്പര്‍ നല്‍കിയതെന്നും ഷാജി പട്ടിക്കര പറയുന്നു.

സിനിമാക്കാരനാണെങ്കില്‍ ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് താനെന്നും കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും താനാണെന്നും ഷാജി പട്ടിക്കര ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നിര്‍മാതാക്കളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷംനാ കാസിമിന്റെയും മറ്റ് താരങ്ങളുടെയും നമ്പര്‍ ഇവര്‍ സംഘടിപ്പിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തി തട്ടിക്കൊട്ടുപോകാനും മോചദദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു ഈ സംഘത്തിന്റെ പ്ലാന്‍.

ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളേ,

നടി ഷംന കാസിമിനെ
തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച
കേസിലെ മുഴുവൻ പ്രതികളേയും
അറസ്റ്റ് ചെയ്തു കഴിഞ്ഞു.

വാർത്ത
ഇന്നത്തെ പത്രത്തിലുണ്ട്.

പ്രതികളിൽ
സിനിമാരംഗത്തെ ആരും തന്നെ
ഉൾപ്പെട്ടിട്ടില്ല എന്നത്
സന്തോഷകരമാണ്.

ഈ കേസ്
എത്രയും നേരത്തെ
പൂർത്തീകരിക്കുവാൻ
പ്രതികളെക്കുറിച്ച് സൂചന കൊടുത്ത
ഷംന കാസിമിനും,
കൊച്ചി
സിറ്റി പോലീസ് കമ്മീഷണർ
വിജയ് സാഖറെയ്ക്കും
മറ്റ്
പോലീസ് ഉദ്യോഗസ്ഥർക്കും
ആദ്യം തന്നെ
ഒരു ബിഗ് സല്യൂട്ട്.

ഈ പ്രതികളിൽ ഒരാൾ
അഷ്ക്കർ അലി എന്ന
വ്യാജ പേരിൽ
സിനിമ നിർമ്മാതാവ് എന്ന നിലയിൽ
മാർച്ച് 22-ാം തീയതി
എന്നെ ഫോണിൽ വിളിച്ച്
പരിചയപ്പെടുകയുണ്ടായി.

തനിക്ക്
ഒരു സിനിമ ചെയ്യുവാൻ
ആഗ്രഹമുണ്ട് എന്നും,
ക്യാഷ് ഒരു പ്രശ്നമല്ല
പക്ഷേ
സിനിമ പെട്ടന്ന് നടക്കണം
എന്നും പറഞ്ഞു.

ഇതിൻ്റെ അടിസ്ഥാനത്തിൽ
ഒരു സംവിധായകൻ്റെ
ഫോൺ നമ്പർ
ഞാൻ വാട്ട്സപ്പിൽ
അയച്ചുകൊടുത്തു.

അവർ തമ്മിൽ
ഫോണിൽ സംസാരിച്ചു.

ഫോണിലൂടെ തന്നെ
ഒരു കഥയും പറഞ്ഞു.

പിറ്റേ ദിവസം
അഷ്ക്കർ അലി എന്ന ഇയാൾ
എന്നെ വിളിക്കുകയും
കഥ ഇഷ്ടപ്പെട്ടു എന്ന്
അറിയിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം
ഇയാൾ വിളിച്ച്
ധർമ്മജൻ ബോൾഗാട്ടിയുടേയും,
ഷംന കാസിമിൻ്റെയും
നമ്പർ ചോദിച്ചു.

ഞാൻ അത്
വാട്ട്സപ്പിൽ അയച്ചുകൊടുത്തു.

ഇവിടെ
ഇദ്ദേഹമല്ല,
മറ്റൊരാൾ ചോദിച്ചാലും
പ്രത്യേകിച്ച്,
സിനിമാക്കാരനാണെങ്കിൽ
ഏത് പാതിരാത്രിയിലും
നമ്പർ കൊടുക്കുന്ന
ഒരാളാണ് ഞാൻ എന്ന്
എന്നെ അറിയാവുന്നവർക്ക്
നന്നായിട്ടറിയാം.

മാത്രമല്ല,
കഴിഞ്ഞ എത്രയോ വർഷങ്ങളായി
മലയാള സിനിമയിൽ
ആധികാരികമായി
ഉപയോഗിക്കുന്ന
സൂര്യചിത്ര ഫിലിം ഡയറക്ടറി
പുറത്തിറക്കുന്നതും
ഞാനാണ്.

ഞാൻ സംവിധായകൻ്റെ
നമ്പർ കൊടുത്ത ശേഷം,

ഇയാൾ നിരന്തരം
ആ സംവിധായകനെ വിളിക്കുകയും,

സംവിധായകനോട്
അദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ
25 ലക്ഷം രൂപ ഇടട്ടെ
എന്ന് ചോദിക്കുകയും ചെയ്തു.

എന്നാൽ
അത് വേണ്ടെന്ന്
ആ സംവിധായകൻ അറിയിച്ചു.

അതിനടുത്ത ദിവസം
ഇയാൾ എന്നെ വിളിച്ച്
നടി അനുസിത്താരയുടെ
നമ്പർ ചോദിച്ചു.

ഞാൻ അപ്പോൾ
അനുസിത്താരയുടെ പിതാവ്
സലാം കൽപ്പറ്റയുടെ
നമ്പർ കൊടുത്തു.

സലാംക്ക
എൻ്റെ അടുത്ത സുഹൃത്താണ്.

മാത്രമല്ല
അനുസിത്താര
ആദ്യമായി അഭിനയിക്കുന്നത്
ഞാൻ
പ്രൊഡക്ഷൻ കൺട്രോളറായ
പൊട്ടാസ് ബോംബ്
എന്ന ചിത്രത്തിലാണ്.

അതു മാത്രമല്ല,

അനു സിത്താരയുടെ അനുജത്തി
അനുസോനാര
ആദ്യമായി അഭിനയിച്ചതും
ഞാൻ കൺട്രോളറായ
ക്ഷണം എന്ന ചിത്രത്തിലാണ്.

സലാംക്ക
എന്നെ വിളിച്ച്
ഇങ്ങനെ
അഷ്ക്കർ അലി എന്ന
ഒരു നിർമ്മാതാവ്
വിളിച്ചിരുന്നു എന്നും,
അവരുടെ സിനിമയിലെ
നായികാ വേഷം
സംസാരിക്കാനാണ് എന്നും,
ബാക്കി കാര്യങ്ങൾ
നിങ്ങൾ സംസാരിക്കൂ..
പറ്റില്ലെങ്കിൽ വിട്ടോളൂ
എന്നും പറഞ്ഞു.

അതിന് ശേഷം,

ചിത്രം ചെയ്യാമെന്നേറ്റ
സംവിധായകൻ
എന്നെ വിളിച്ച്
ഇവരുടെ രീതി
അത്രകണ്ട് ശരിയല്ല
എന്നു പറഞ്ഞു.

അങ്ങനെയെങ്കിൽ
ആ പ്രൊജക്റ്റ് ചെയ്യണ്ട
എന്ന് ഞാനും പറഞ്ഞു.

അത് അവിടെ അവസാനിച്ചു.

അത് പറയുന്നത്
2020 മേയ് 3 ന് ആണ്.

കോവിഡ് കാലമായതിനാൽ
2020 മാർച്ച് 19 മുതൽ
ജൂൺ 28 വരെ
കോഴിക്കോട് ടൗൺ വിട്ട്
ഒരു സ്ഥലത്തും
ഞാൻ പോയിട്ടില്ല.

എന്നെ വിളിച്ച ഈ പ്രതിയെ
മുൻപ്
നേരിട്ട് കാണുകയോ,
അല്ലാതെ
മറ്റുള്ള പരിചയമോ
എനിക്ക്
ഉണ്ടായിരുന്നതുമില്ല.

ഇദ്ദേഹത്തെ
ഞാൻ നേരിട്ട് കാണുന്നത്
ജൂൺ 29ന്
എറണാകുളം വെസ്റ്റ്
ട്രാഫിക്ക് പോലീസ്
ഓഫീസിൽ വച്ചാണ്.

പോലീസ് ഓഫീസർമാർ
വിവരങ്ങൾ ചോദിച്ചു.

എൻ്റെ മറുപടി രേഖപ്പെടുത്തി.

ഞാൻ തിരിച്ച്
കോഴിക്കോട്ടേക്ക്
പോരുകയും ചെയ്തു.

ജൂൺ 30 ന് എന്നെ
ധർമ്മജൻ ബോൾഗാട്ടി
വിളിക്കുകയും
എന്നോടും, ഭാര്യയോടും
സംസാരിക്കുകയും ചെയ്തു.

അദ്ദേഹത്തോട്
മാദ്ധ്യമപ്രവർത്തകർ
ചോദിച്ചപ്പോൾ
തൻ്റെ നമ്പർ കൊടുത്തത്
ഷാജി പട്ടിക്കരയാണ്
എന്ന വിവരം
പറയുക മാത്രമേ
ചെയ്തിട്ടുള്ളൂ.

ഞങ്ങൾ തമ്മിലുള്ള
സൗഹൃദത്തിന്
ഒരു കോട്ടവും തട്ടിയിട്ടില്ല.

അത് എന്നും നിലനിൽക്കും.

ഈ വിഷയം
ചാനലിൽ വന്നതുമുതൽ
എൻ്റെ
തോളോട് തോൾ
ചേർന്നു നിന്ന
പ്രിയ ഗുരുനാഥൻമാരായ
നിർമ്മാതാവ്
ശ്രീ. ആൻ്റോ ജോസഫ്,
ശ്രീ. ഷിബു.ജി.സുശീലൻ,

എപ്പോഴും
വിളിച്ചാശ്വസിപ്പിച്ച
പ്രിയ സുഹൃത്ത് ബാദുഷ,

ഫെഫ്ക ജനറൽ സെക്രട്ടറി
ശ്രീ. ബി. ഉണ്ണിക്കൃഷ്ണൻ,

ഞാൻ
ഒപ്പം വർക്ക് ചെയ്തിട്ടുള്ള
എൻ്റെ പ്രിയ സംവിധായകർ,
ഫെഫ്ക്ക
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്
യൂണിയനിലെ
പ്രിയ സുഹൃത്തുക്കൾ,
സിനിമാരംഗത്തുനിന്നുള്ള
താരങ്ങൾ,
സാങ്കേതിക പ്രവർത്തകർ,
നിർമ്മാതാക്കൾ…

എല്ലാത്തിലുമുപരി
എൻ്റെ
ഭാര്യാസഹോദരൻ
ഷമീർ അലി,
എൻ്റെ
സഹോദരന്മാരായ
മുഹമ്മദ് മുസ്തഫ,
ഷെബീറലി,

എൻ്റെ പ്രിയ പത്നി
ജെഷീദ ഷാജി,

മാദ്ധ്യമ സുഹൃത്തുക്കൾ…

എല്ലാവർക്കും
ഹൃദയത്തിൽ ചാലിച്ച
സ്നേഹത്തോടെ

നന്ദി !

സ്വന്തം

ഷാജി പട്ടിക്കര

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular