20 കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം; യുഎസ് മുന്നറിയിപ്പ്

വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികള്‍ ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ചൈനീസ് കമ്പനികള്‍ക്കും സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. യുഎസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഈ പട്ടികയില്‍ വിഡിയോ നിരീക്ഷണ സ്ഥാപനമായ ഹിക്വിഷന്‍, ചൈന ടെലികോംസ്, ചൈന മൊബൈല്‍, എവിഐസി എന്നിവയും ഉള്‍പ്പെടുന്നു.

ചൈനീസ് കമ്പനികള്‍ക്കെതിരായ ഈ കണ്ടെത്തല്‍ പുതിയ യുഎസ് സാമ്പത്തിക ഉപരോധത്തിന് അടിത്തറയിടുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ വാവെയ് കമ്പനിയെ തടയാന്‍ മറ്റ് രാജ്യങ്ങളോടും യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

തന്ത്രപ്രധാനമായ സാങ്കേതികവിദ്യ ചൈനീസ് മിലിട്ടറിയിലേക്ക് കൈമാറുന്നതില്‍ അത്തരം സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് കമ്മിറ്റികള്‍, യുഎസ് ബിസിനസുകള്‍, നിക്ഷേപകര്‍, ചൈനീസ് കമ്പനികളുടെ മറ്റ് പങ്കാളികള്‍ എന്നിവരെ അറിയിക്കാനാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് കരുതുന്നത്. പട്ടികയില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ ലിസ്റ്റ് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ സജീവമായിരിക്കുന്ന ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിതമോ ആയ സ്ഥാപനങ്ങളെ കണ്ടെത്തി നിരീക്ഷിക്കേണ്ടത് പ്രതിരോധ വകുപ്പിന്റെ ചുമതലയാണ്. ചൈനീസ് കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും അപ്ഡേറ്റ് ചെയ്യാനും ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടികളുടെയും നിയമനിര്‍മാതാക്കളില്‍ നിന്ന് പെന്റഗണിന് സമ്മര്‍ദ്ദമുണ്ടായിരുന്നു.

സൈനിക ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുഎസ് സാങ്കേതികവിദ്യ മോഷ്ടിക്കുകയായിരുന്നോ എന്നും സൈനിക ആവശ്യങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന സിവിലിയന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന് ചൈനീസ് കോര്‍പ്പറേഷനുകളെ നിയോഗിച്ചിട്ടുണ്ടോ എന്നും വിലയിരുത്താന്‍ അവലോകനങ്ങള്‍ നടത്തണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു

Similar Articles

Comments

Advertismentspot_img

Most Popular