ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധയുണ്ടാകും

കേരളത്തിലേറെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) രാജ്യവ്യാപകമായി സിറോപ്രിവൈലന്‍സ് പഠനത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കേരളത്തിലെ 1193 പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 4 പേര്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ സാധാരണക്കാര്‍ക്കിടയിലാണു പരിശോധന നടത്തിയത്.

കോവിഡ് സമൂഹത്തില്‍ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നു തിരിച്ചറിയാനാണു പരിശോധന നടത്തിയത്. ഇതുപ്രകാരം കേരളത്തിലെ രോഗവ്യാപന തോത് 0.33 ശതമാനമാണെന്നാണ് (10,000ല്‍ 33 പേര്‍ക്ക്) വ്യക്തമാകുന്നത്. അതായത്, കേരളത്തില്‍ ഇപ്പോള്‍ 1,08,000 രോഗികള്‍ വരെയുണ്ടാകാം. രോഗവ്യാപനത്തിന്റെ ദേശീയ ശരാശരി 0.78 ആണ്.

രോഗാതുരത കുറഞ്ഞ പ്രദേശങ്ങളിലെ ചെറിയ ശതമാനം ആളുകളില്‍ നടത്തുന്ന സര്‍വേകള്‍ പലപ്പോഴും കൃത്യമാകണമെന്നില്ല. അതേസമയം, കേരളത്തിലെ ഒട്ടേറെ കോവിഡ് രോഗികളുടെ ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍, രോഗവ്യാപനം എത്രമാത്രം ഉണ്ട് എന്നറിയാനുള്ള പഠനങ്ങള്‍ വ്യാപിപ്പിക്കണമെന്ന മുന്നറിയിപ്പുകൂടിയാണ് ഈ കണക്കുകള്‍.

ഐസിഎംആര്‍ മേയ് 18 മുതല്‍ 22 വരെ നടത്തിയ പരിശോധനയുടെ ഫലം പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അവലോകനയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 4 പേര്‍ പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമൂഹവ്യാപനത്തെക്കുറിച്ചറിയാന്‍ നടത്തിയ ആന്റിബോഡ് പരിശോധനകളുടെ ഫലം ഇനിയും പുറത്തുവിട്ടിട്ടില്ല. ഓരോ ആഴ്ചയും ആന്റിബോഡി പരിശോധനയുടെ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് വിദഗ്ധസമിതി സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ. എന്നാല്‍ വിദഗ്ധസമിതിക്കും പരിശോധനയുടെ ഫലം ലഭ്യമാക്കിയിട്ടില്ല.

follow-us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular