സുശാന്തിന്റെ മരണം ; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വീണ്ടും കങ്കണ റണൗട്ട്. നടന്‍ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങള്‍ക്കിടെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തര്‍ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി.

ജാവേദ് അക്തര്‍ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ‘രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നിങ്ങള്‍ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് പോകാന്‍ ഒരിടവുമില്ല. അവര്‍ നിങ്ങളെ ജയിലിലടയ്ക്കും. നാശത്തിന്റെ പാതയാവും അത്, ആത്മഹത്യ ചെയ്യേണ്ടിവരും.’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹൃത്വിക് റോഷനോട് ഞാന്‍ ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? അലറിവിളിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്, ഞാന്‍ ആ വീട്ടില്‍ വിറച്ചിരിക്കുകയായിരുന്നു. ”കങ്കണ പറയുന്നു.

‘എന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഏറെക്കുറെ ഒന്നാണ്. അവര്‍ സുശാന്തിനോടും ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ സുശാന്തിലേക്കും പകര്‍ന്നിരുന്നോ? എനിക്കറിയില്ല, പക്ഷേ അദ്ദേഹവും സമാന അവസ്ഥയിലായിരുന്നു. സ്വജനപക്ഷപാതത്തിനും കഴിവിനും ഒന്നിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്, കാരണം അവര്‍ പ്രതിഭകളെ പുറത്തുവരാന്‍ അനുവദിക്കില്ല. എനിക്ക് ആ അവസ്ഥ മനസ്സിലാവും, അതുകൊണ്ടാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഈ കളികളുടെ പുറകില്‍ ആരാണെന്ന് എനിക്കറിയണം

‘സുശാന്തിനെപ്പോലെ ആദിത്യ ചോപ്രയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഒരിക്കലും ഇനി സിനിമയ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അവരെന്നെ ഒറ്റപ്പെടുത്തിയതു മുതല്‍ നിരവധി തവണ എനിക്ക് ഏകാന്തത അനുഭവപ്പെടുകയും എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പദവിയുള്ള ആളുകള്‍ ഒരിക്കലും മറ്റൊരാളുമായി പ്രവര്‍ത്തിക്കില്ലെന്ന് പറയുന്നത്? എന്ത് അധികാരമാണ് അതിനുള്ളത്?

‘ഒരാള്‍ക്ക് മറ്റൊരാളുടെ കൂടെ പ്രവര്‍ത്തിക്കണോ എന്നത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, പക്ഷേ എന്തിനാണ് അത് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുന്നത്, കൂട്ടംചേര്‍ന്ന് അത് സാധ്യമാക്കുന്നത്? ഇത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട്. അവര്‍ ഉത്തരം പറയേണ്ടതുണ്ട്, ഈ ആളുകളെ തുറന്നുകാട്ടാന്‍ ഞാന്‍ ഏതു പരിധിവരെയും പോവും.’കങ്കണ കൂട്ടിച്ചേര്‍ത്തു.

സിനിമാരംഗത്തെ പ്രശ്നങ്ങള്‍ തന്റെ സ്വകാര്യ ജീവിതം തകര്‍ത്തെന്നും നടി വിശദീകരിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്കിടയിലും ഒരാള്‍ക്ക് എന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അയാള്‍ പിന്‍മാറി. അയാള്‍ ഓടി രക്ഷപ്പെട്ടെന്ന് അവര്‍ ഉറപ്പുവരുത്തി. എന്റെ കരിയര്‍ അനിശ്ചിതത്വത്തിലാണെന്ന് മനസ്സിലായപ്പോഴാണ് പ്രണയം ഒഴിവാക്കിപ്പോയത്. ആറ് കേസുകള്‍ നല്‍കി അവരെന്നെ ജയിലിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular