കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: മാന്യന്‍മാര്‍ കുടുങ്ങും, അംഗങ്ങളെ ചേര്‍ത്തത് പ്ലാനറ്റ് റോമിയോയില്‍ നിന്ന്

കൊച്ചി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സമൂഹത്തില്‍ മാന്യന്‍മാരായ ചിലര്‍ കുടുങ്ങുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍. വാട്‌സാപ്പ് ഗ്രൂപ്പില്‍ വിഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ രണ്ടു പേര്‍ പിടിയിലായതിനു പിന്നാലെ കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാനത്തിനകത്തും പുറത്തും മോശമല്ലാത്ത കുടുംബ ജീവിതം നയിക്കുന്നവരും മാന്യന്‍മാരുമാണ് ഗ്രൂപ്പിലെ അംഗങ്ങളില്‍ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. വിദേശത്തു നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായവരില്‍ ഒരാള്‍ 55 വയസുകാരനായ തൃശൂര്‍ ദേശമംഗലം സ്വദേശി എന്‍.കെ. സുരേഷ് എന്നയാളാണ്. ഇയാള്‍ ലൈംഗിക വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സാപ് ഗ്രൂപ്പുകളുടെ അംഗവും അഡ്മിനുമാണ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തല ആര്‍ത്തുങ്കല്‍ സ്വദേശി കിരണ്‍(23) ആണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഇയാളും പിടിയിലായി. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയിലുള്ള ആളാണ് സുരേഷ് എന്നാണ് വിവരം. സുരേഷിന്റെ നിര്‍ദേശപ്രകാരമാണത്രെ കിരണ്‍ ‘ഫ്രണ്ട്‌സ്’ എന്ന പേരില്‍ വാടസ്ആപ് ഗ്രൂപ് ആരംഭിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഒന്നര വര്‍ഷം മുമ്പ് കിരണ്‍ ആരംഭിച്ച വാട്‌സാപ് ഗ്രൂപ്പില്‍ സമാന താല്‍പര്യമുള്ളവരാണുള്ളത്. ഇവരില്‍ അധികവും പരസ്പരം കണ്ടിട്ടുള്ളവരൊ അറിയുന്നവരോ അല്ല. പകരം പ്ലാനറ്റ് റോമിയോ എന്ന വെബ്‌സൈറ്റില്‍ നിന്നാണ് സമാന താല്‍പര്യമുള്ള അംഗങ്ങളെ കണ്ടെത്തി ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. സ്വവര്‍ഗ താല്‍പര്യമുള്ള ആളുകള്‍ക്കും ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്കും ഡേറ്റിങ്ങിനും മറ്റും ഒത്തുചേരുന്നതിനും ഇണകളെ കണ്ടെത്തുന്നതിനും രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തമായ സൈറ്റാണ് പ്ലാനറ്റ് റോമിയോ. ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഈ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ നിരവധിപ്പേരാണ് ഉപയോഗിക്കുന്നത്. ഇതുവഴി കണ്ടെത്തിയവരാണത്രെ ഗ്രൂപ് അംഗങ്ങള്‍.

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെങ്കിലും കുട്ടികളുടെ നഗ്‌നചിത്രങ്ങളോ ലൈംഗിക ദൃശ്യങ്ങളോ കാണുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. രാജ്യാന്തര തലത്തില്‍ തന്നെ കുറ്റാന്വേഷണ ഏജന്‍സികളെല്ലാം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരെ കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതേ സമയം ലൈംഗിക വിഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിലെ സജീവ അംഗങ്ങളുടെ വിവരങ്ങള്‍ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അഡ്മിന്‍ പാനലിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിനാണ് പൊലീസ് നീക്കം. സമാനമായ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നതിന് പൊലീസ് സൈബര്‍ ഡോമിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഒരു വെബ്‌സൈറ്റുകളിലും ലഭ്യമാകാതിരിക്കാന്‍ രാജ്യാന്തര തലത്തിലും പൊലീസ് നിരീക്ഷണം ശക്തമാണ്. അതുകൊണ്ടു തന്നെ പണം നല്‍കി ഉപയോഗിക്കാവുന്ന വെബ്‌സൈറ്റുകളില്‍ പോലും ഇത്തരം ദൃശ്യങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഏറെയും. എന്നാല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ വഴിയും ഡാര്‍ക് വെബ് വഴിയും കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് യുനിസെഫ് പറയുന്നത്. ഇത്തരക്കാരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പ്രത്യേക പദ്ധതികള്‍ യുണിസെഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ നിന്നാകണം ഇദ്ദേഹത്തിന് വിഡിയോ ലഭിച്ചത് എന്നാണ് പൊലീസ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള സൈറ്റുകളും പൊലീസ് നിരീക്ഷണത്തിലാണ്.

വാട്‌സാപ്പിനെക്കാള്‍ ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളാണ് ഇത്തരത്തിലുള്ള വിഡിയോ കൈമാറ്റത്തിന് കുറ്റവാളികള്‍ ഉപയോഗിക്കുന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിശ്ചിത തുക വാര്‍ഷിക വരിസംഖ്യയായി നല്‍കിയാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗത്വം നല്‍കുകയും സ്ഥിരമായി താല്‍പര്യമുള്ള വിഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. വിഡിയോ പോസ്റ്റു ചെയ്യുന്നവരുടെ വിവരങ്ങള്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് തിരിച്ചറിയാനാവില്ല എന്നതിനാല്‍ ഇത്തരക്കാരെ കണ്ടെത്തുന്നതിന് പൊലീസിനും ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ സുരക്ഷിതമായി ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകള്‍ വഴി വിഡിയോ കൈമാറ്റങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular