കോവിഡ് രോഗ വ്യാപനം പഠിക്കാന്‍ ഐസിഎംആര്‍ നിന്നുള്ള ഇരുപത് അംഗസംഘം കൊച്ചിയില്‍

കൊച്ചി: രാജ്യത്തെ കോവിഡ് രോഗ വ്യാപനം എത്രത്തോളമെന്നും രോഗപ്രതിരോധ തോതും കണ്ടെത്താനുള്ള സര്‍വേയ്ക്കായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്) സംഘം കൊച്ചിയില്‍. രാജ്യത്ത് 69 ജില്ലകളിലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സര്‍വേ നടത്തുന്നത്.

ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി.വില്‍സണ്‍, ഡോ.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐസിഎംആറില്‍ നിന്നുള്ള ഇരുപത് അംഗസംഘവും, ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്‌നിഷ്യന്മാരും, പത്ത് ആശ പ്രവര്‍ത്തകരും പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പോയിന്റുകളില്‍ നിന്നും 40 സാംപിളുകള്‍ വീതം ജില്ലയില്‍ നിന്ന് ആകെ 400 സാംപിളുകള്‍ ശേഖരിക്കും.

എറണാകുളം ജില്ലയുടെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുന്നത്. ഐസിഎംആറും പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകള്‍. ചെന്നൈ ഐസിഎംആര്‍ – എന്‍ഐആര്‍ടി ഇന്റര്‍മീഡിയേറ്റ് റഫറന്‍സ് ലബോറട്ടറിയില്‍ ആയിരിക്കും കേരളത്തില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധിക്കുന്നത്. കോവിഡ് വൈറസിനെതിരെ ആളുകളില്‍ പ്രതിരോധം നേടിയിട്ടുണ്ടോ എന്നും പരിശോധന വഴി കണ്ടെത്താന്‍ സാധിക്കും.

പ്രോഗ്രാമിന്റെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. സുനില്‍ കുമാര്‍ (സ്‌റ്റേറ്റ് ടിബി ഓഫിസര്‍), ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ്മാരായ ഡോ. ഷിബു ബാലകൃഷ്ണന്‍, ഡോ. പ്രതാപചന്ദ്രന്‍, ഡോ.പി.എസ് രാകേഷ്, ഡോ. ശ്രീനാഥ്, ഡോ. അനുപമ എന്നിവരാണ് സെറോ സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. ഐസിഎംആറിനു പുറമെ ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും സംസ്ഥാന ആരോഗ്യ വകുപ്പുകളും ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്. രാജ്യമൊട്ടാകെ 24,000 പേരുടെ സാംപിളുകള്‍ ആണ് സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്നത്‌

Similar Articles

Comments

Advertismentspot_img

Most Popular