സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം..

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.

മുംബൈയിൽ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരിൽ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ എത്തിയ ഇവർക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മൂന്ന് മാസം മുൻപാണ് കദീജക്കുട്ടി മുംബൈയിലുള്ള മക്കളുടെ അടുത്തേയ്ക്ക് പോയത്. മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മകനൊപ്പം കദീജക്കുട്ടി നാട്ടിലേയ്ക്ക് എത്തിയത്. കദീജക്കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ പോയി.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി.

എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6540 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6265 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular