സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5 പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 1 വീതം കേസുകളാണ് പോസിറ്റീവായത്.

തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായ കേസുകള്‍. ഇന്ന് പോസിറ്റീവായ 12 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍നിന്ന് 8 പേരും തമിഴ്‌നാട്ടില്‍നിന്ന് 3 പേരും എത്തി. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 666 ആയി. 161 പേര്‍ ചികില്‍സയിലുണ്ട്. 74398 പേര്‍ നിരീക്ഷണത്തിലുണ്ട്. 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കേരളത്തില്‍ പുതിയ ഹോട്‌സ്‌പോട്ടുകളില്ല. നേരത്തെ പറഞ്ഞതു പോലെ നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ വര്‍ധന മനസ്സിലാക്കി കൊണ്ടാണ് രോഗനിര്‍വ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതല്‍ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.

നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാല്‍ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിര്‍ത്തികളില്‍ റെഡ്‌സോണില്‍ ഉള്ളവര്‍ വന്നാല്‍ അവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയില്‍ അപകടമാണ്. കേരളത്തില്‍ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അര്‍ത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച് ചിലര്‍ തെറ്റായ വ്യഖ്യാനം നല്‍കുന്നുണ്ട്. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular