ആശ്വാസം; ഒന്നരമാസമായിട്ടും കോവിഡ് ഫലം പോസിറ്റീവായി തുടരുന്ന പത്തനംതിട്ടക്കാരിയുടെ പരിശോധനാ ഫലം ഒടുവില്‍ നെഗറ്റീവ്

പത്തനംതിട്ട: ഒന്നര മാസമായിട്ടും കോവിഡ് ഫലം പോസിറ്റീവായി തുടരുന്ന വീട്ടമ്മയുടെ 20-ാമത്തെ പരിശോധനാഫലം നെഗറ്റീവ്. 62 കാരിയുടെ പരിശോധനാ ഫലമാണ് ഒടുവില്‍ നെഗറ്റീവായത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫലം പോസിറ്റീവായി തുടരുകയായിരുന്ന ഇവരുടെ ചികിത്സാരീതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

ഇതിനിടയില്‍ ഇന്ന് വന്ന ഫലമാണ് നെഗറ്റീവായത്. ഇറ്റലിയില്‍ നിന്നും വന്നവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് കോവിഡ് വൈറസ് ബാധിച്ച അമ്മയും മകളുമായിരുന്നു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. മകളുടെ ഫലം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നെഗറ്റീവായി മാറിയിട്ടും മാതാവിന്റെ ഫലം പോസിറ്റീവായി തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് വന്ന പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. മൂന്ന് തവണ നടത്തുന്ന ഫലവും നെഗറ്റീവായാലാണ് സാധാരണഗതിയില്‍ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത്.

ഇവരുടെ അടുത്ത ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ ഇപ്പോഴും സാധാരണ ഐസൊലേഷന്‍ സമയം കഴിഞ്ഞിട്ടും പോസിറ്റീവായി തുടരുന്ന രോഗികള്‍ വേറെയുണ്ട്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയാണ് 62 കാരി. ഇവര്‍ക്ക് പക്ഷേ പ്രകടമായ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നില്ല. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വൈറസ് ഇപ്പോഴും നില നില്‍ക്കുന്നതാകാം കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വിദേശത്ത് രണ്ടു മാസം കഴിഞ്ഞിട്ടും സാമ്പിളുകള്‍ പോസിറ്റീവായി തുടര്‍ന്ന ചരിത്രമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular