ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യുഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു. നീട്ടാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി.

നിലവിലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. ഇതിനു ശേഷം ലോക്ക്ഡൗണില്‍ അയവ് വരുത്തുകയും പതുക്കെ സാധാരണ നിലയിലേക്ക് മാറ്റുകയും ചെയ്‌തേക്കും. രാജ്യത്ത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം നടന്നിട്ടുണ്ടെങ്കില്‍ 21 ദിവസത്തിനുള്ളില്‍ കണ്ടെത്താം. രോഗവ്യാപനമുണ്ടായില്ലെങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാമെന്ന നിഗമനത്തിലായിരിക്കാം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതു കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുകരാജീവ് ഗൗബ പറഞ്ഞു.

അതേസമയം ലോക്ക് ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്ക് കൂട്ടത്തോടെ പലായനം തുടങ്ങിയിരുന്നു. ഈ ആശങ്ക അവസാനിപ്പിക്കുന്നതിനു കൂടിയാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ പ്രസ്താവനയെന്നും സൂചനയുണ്ട്

തൊഴിലാളികളുടെ പലായനം രൂക്ഷമായതോടെ നോയിഡ ഡല്‍ഹി അതിര്‍ത്തി അടച്ചു. അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ. അതിര്‍ത്തിയുടെ സുരക്ഷ അര്‍ദ്ധസൈനിക വിഭാഗത്തെ ഏല്പിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ ബസ് സ്‌റ്റേഷനുകളില്‍ ഇന്നലെ രാരതിയും ആയിരക്കണക്കിന് തൊഴിലാളികളെത്തി. ഇവരെ താത്ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റി. ചണ്ഡിഗഢില്‍ മലോയയിലെ കമ്മ്യുണിറ്റി സെന്ററില്‍ സ്ഥാപിച്ച ഷെല്‍ട്ടറിലും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുകയാണ്.

അതിനിടെ, കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം 28 ആയി. പശ്ചിമ ബംഗാളിലാണ് ഒരാള്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ രണ്ടായി. മധ്യപ്രേദശില്‍ എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്്രടയില്‍ 12 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 215 ആയി.

സിംഗപ്പൂരില്‍ മൂന്ന് ഇന്ത്യക്കാരടക്കം 42 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular