പതിമൂന്നു വയസ്സുകാരന്റെ കൊലപാതകം; നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും അറസ്റ്റില്‍

കുഴിത്തുറ : മകനെ കൊന്നകേസില്‍ നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും അറസ്റ്റിലായി. പതിമൂന്നു വയസ്സുകാരനായ ലാല്‍മോഹന്റെ മരണവുമായി ബന്ധപ്പെട്ട് നാല് വര്‍ഷങ്ങല്‍ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്.

കളിയിക്കാവിള മലയടി അല്ലച്ചിനാംവിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടില്‍ സുബണന്‍ (35) എന്നിവരെയാണ് പളുകല്‍ പോലീസ് അറസ്റ്റു ചെയ്തത്.

2016ല്‍ ആത്മഹത്യയായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്, അന്വേഷണങ്ങള്‍ക്കൊടുവില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവുമായി അകന്ന്, വസന്ത സുബണനുമായി അടുപ്പത്തിലായി. ഒരു ദിവസം സ്‌കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ ലാല്‍മോഹന്‍, അമ്മയോടൊപ്പം സുബണനെ കണ്ടത് ചോദ്യം ചെയ്തു. പ്രകോപിതനായ സുബണന്‍ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് ലാല്‍മോഹന്റെ കഴുത്തില്‍ കുരുക്കിട്ടു.

മരിക്കുമെന്ന് ഉറപ്പായതോടെ അമ്മ മകന്റെ വായില്‍ മയങ്ങാനുള്ള ഗുളിക ഇട്ടു വെള്ളം ഒഴിച്ചു. തുടര്‍ന്ന് മകന്‍ ഗുളിക കഴിച്ചു അബോധാവസ്ഥയിലായെന്നു നാട്ടുകാരെ അറിയിച്ചശേഷം പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് വീടു വിട്ടിറങ്ങിയ പിതാവ് മകന്റെ മരണവാര്‍ത്ത അറിഞ്ഞ് തിരിച്ചെത്തി. മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Similar Articles

Comments

Advertismentspot_img

Most Popular