ദേവനന്ദയുടെ മരണം : പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന

കൊല്ലം: ആറുവയുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചതായാണ് വിവരം. ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചതിനാലാണ് അറസ്റ്റ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നാളെ ലഭിച്ചാല്‍ ഉടന്‍തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. പൊലീസ് സംശയിക്കുന്നവരുടെ പട്ടിക നേരത്തേ തയ്യാറാക്കി ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാതെ ഈ വിവരങ്ങള്‍ പുറത്ത് വിടേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. എല്ലാത്തിനും നാളെ ഉത്തരമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ എഴുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരമാകും. കുട്ടി പുഴയില്‍ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി. ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറില്‍ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന് കഴിയും. ആറ്റിലെ വിവിധ ഭാഗങ്ങളിലെ വെള്ളവും ചെളിയും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ചെളിയും വെള്ളവും ഇതില്‍ ഏത് ഭാഗത്തേതിന് സമാനമാണെന്നാണ് വിശദമായി പരിശോധിച്ചത്. മൃതദേഹം കണ്ട താത്കാലിക തടയണയുടെ ഭാഗത്ത് മാത്രമായിരുന്നു കുട്ടിയെ കാണാതായ ദിവസം മുങ്ങല്‍ വിദഗ്ധര്‍ കൂടുതല്‍ തെരച്ചില്‍ നടത്തിയത്. 28ന് രാവിലെ ഇതിന് സമീപത്തുതന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ അമ്മ ധന്യയുടെ ഷാളും ഇതിനടുത്ത് നിന്നാണ് കണ്ടെത്തിയത്. വീടിന് 70 മീറ്ററോളം അകലെയുള്ള കുളിക്കടവിലാണ് കുട്ടി വീണതെങ്കില്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ ഇല്ലാതെ തടയണവരെയുള്ള ദൂരം എത്താന്‍ കഴിയില്ല. ദേവനന്ദ ആറ്റിലെത്തിയത് ബാഹ്യ ശക്തിയുടെ കരങ്ങളിലൂടെയെന്നതിന് വ്യക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular