ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപത്തല്ലെന്ന് ഫോറന്‍സിക് സംഘം

കൊല്ലം: ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപത്തല്ലെന്ന് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന ഫലം തിങ്കളാഴ്ച അന്വേഷണസംഘത്തിനു കൈമാറും.

വീട്ടില്‍ നിന്നു കാണാതായി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം. കഴിഞ്ഞ ദിവസം സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്.

വീടിനു സമീപത്തുള്ള കല്‍പ്പടവില്‍ നിന്നാകാം കുട്ടി ആറ്റില്‍ അകപ്പെട്ടതെന്നാണ് സംശയം. അതേസമയം, ശിശു മനോരോഗവിദഗ്തരെ കൊണ്ട് പ്രദേശം പരിശോധിപ്പിക്കാനും പൊലീസ് തീരുമാനിച്ചു.

ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരില്‍ പരിശോധന നടത്തിയത്. വീടിനു 75 മീറ്റര്‍ മാത്രം ദൂരത്തുള്ള കുളക്കടവില്‍ വെച്ചാകാം ദേവനന്ദ ഇളവൂര്‍ ആറ്റില്‍ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം പരിശോധനയിലെ പ്രാഥമിക നിഗമനം. കുട്ടി വീണതാണോ അപായപ്പെടുത്തിയതാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. കെ.ശശികലയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് വിദഗ്ധരുടെ മൂന്നംഗ സംഘം ഇളവൂര്‍പ്പുഴയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ നിഗമനം.

കുളിക്കടവില്‍ മുങ്ങിത്താണ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തപ്പെടാം. അടിയൊഴുക്കുണ്ടായിരുന്ന പുഴയിലൂടെ മൃതദേഹം ഒഴുകി മാറാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റര്‍ അകലെ പൊങ്ങുകയായിരുന്നുവെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്താണ് കുട്ടി ആറ്റില്‍ അകപ്പെട്ടതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളമുണ്ടാകില്ലായിരുന്നെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തെ പൊങ്ങാന്‍ സാധ്യതയുള്ളെന്നും ഫൊറന്‍സിക് സംഘം കണ്ടെത്തി.
അതേസമയം, പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പരിശോധിപ്പിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി ഉടന്‍ കത്ത് നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദേവനന്ദയുടെ വീട്ടില്‍ നിന്ന് ബണ്ടിലേക്ക് 220 മീറ്ററാണ് ദൂരം. കുളിക്കടവിലോ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തിനിടയിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറന്‍സിക്ക് സംഘം പരിഗണിക്കുന്നത്. ദുര്‍ഘടം പിടിച്ച ഈ വഴിയില്‍ പതിയിരിക്കുന്ന അപകട സാധ്യതയും വിദഗ്ദ്ധര്‍ വിലയിരുത്തി. ബണ്ടിനു സമീപത്തുവെച്ച് അപകടം സംഭവിച്ചിരുന്നെങ്കില്‍ നല്ല ഒഴുക്കുള്ള സമയമായിരുന്നതിനാല്‍ മൃതദേഹം ബണ്ടിനു സമീപത്തു നിന്ന് ലഭിക്കില്ലായിരുന്നു. മുങ്ങി മരിച്ചപ്പോള്‍ തന്നെ ദേവനന്ദ ചെളിയില്‍ താഴ്ന്നു പോകാനും ഇടയുണ്ടായിരുന്നു. ജലപരപ്പില്‍ പൊങ്ങി ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്ക് കടന്ന് മുള്ളു വള്ളിയില്‍ കുടുങ്ങി നിന്നത് മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് എന്നും ഫോറന്‍സിക് കരുതുന്നു.

കുടവട്ടൂരിലെ അച്ഛന്റെ വീട്ടില്‍ ഒരു വര്‍ഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറന്‍സിക്ക് സംഘം പരിശോധിച്ചിരുന്നു. ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യതയാണ് സംഘം പരിശോധിക്കുന്നത്‌

Similar Articles

Comments

Advertismentspot_img

Most Popular